കൊച്ചി: മകള്‍ക്ക് പഠിക്കാനാവുന്നില്ലെന്നാരോപിച്ച് ഭക്തിഗാനം പാടിക്കൊണ്ടിരുന്ന ആളെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. പത്തനംതിട്ട ചിറ്റാര്‍ കിഴക്കേക്കരയില്‍ 2011 മാര്‍ച്ച് 19ന് രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ ശശിധരന്‍ പിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചിറ്റാര്‍ കിഴക്കേക്കര നീലിപിലാവ് സാന്‍ എന്ന സാബുവിന് പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി 2017 മെയ് ആറിന് വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശരി വെച്ചത്.
അതേസമയം, മൂന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി വെറുതെവിട്ടു. ജീവപര്യന്തം ശിക്ഷ ലഭിച്ച മൂന്നാം പ്രതി ലാലു എന്ന ലാലുമോനെയാണ് വെറുതെ വിട്ടത്. മൂന്ന് പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടാം പ്രതി വിചാരണക്ക് മുമ്പേ മരിച്ചു. തടവുശിക്ഷക്ക് പുറമെ ഒരു ലക്ഷം പിഴയും വിധിച്ചിരുന്നു.
വരാന്തയിലിരുന്ന് ശശിധരന്‍ പിള്ള പാടുന്നതിനിടെ മകള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്ന് ആക്രോശിച്ച് ഒന്നാം പ്രതിയും മറ്റ് രണ്ടുപേരും വീട്ടിലേക്ക് വന്ന് തര്‍ക്കമുണ്ടായി. ഇതിനിടെ, സാബു മൂന്നുതവണ നെഞ്ചില്‍ കുത്തി. ഉടന്‍ പിള്ള മരിച്ചു. തെളിവുകളില്ലാതെയാണ് സെഷന്‍സ് കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി ഇരുവരും ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ശശിധരന്‍ പിള്ളയുടെ ഭാര്യയാണ് പ്രധാന സാക്ഷിയെന്നും മൊഴി അവിശ്വസനീയമെന്നുമായിരുന്നു പ്രധാന വാദം.
എന്നാല്‍, നേരിട്ട് സാക്ഷിമൊഴിയുള്ള കേസാണിതെന്നും തെളിവുകള്‍ അവിശ്വസിക്കേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കത്തിയുമായാണ് ഒന്നാം പ്രതി വന്നതെന്നത് മുന്‍കൂട്ടി പദ്ധതിയിട്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് വ്യക്തമാക്കുന്നു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും തമ്മില്‍ പൊരുത്തപ്പെടുന്നതായും കോടതി വ്യക്തമാക്കി.
എന്നാല്‍, ലഭ്യമായ വസ്തുതകളില്‍നിന്ന് മൂന്നുപേരും ചേര്‍ന്ന് ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്ന് കരുതാനാവില്ല. രണ്ടും മൂന്നും പ്രതികള്‍ തൊട്ടടുത്ത താമസക്കാരല്ലാത്തതിനാല്‍ കൊല്ലപ്പെട്ടയാളുടെ പാട്ടുമൂലം ശല്യം അനുഭവിക്കുന്നവരാണെന്ന് കരുതാനാകില്ല. പ്രതിയുടെ കൂടെ വന്നു എന്നതു കൊണ്ട് മാത്രം ഇവര്‍ക്കും പങ്കാളിത്തമുണ്ടെന്നും കരുതാനാവില്ല. ഒന്നാം പ്രതിക്കൊപ്പം ചേര്‍ന്ന് ഇവരും കൃത്യനിര്‍വഹണത്തിന് കൂടിയാലോചന നടത്തിയതിന് തെളിവില്ലെന്നും വ്യക്തമാക്കിയ കോടതി ലാലുമോനെ വെറുതെവിടുകയായിരുന്നു.
Discussion about this post