ശ്രീനഗർ: കശ്മീർ താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരി പണ്ഡിറ്റുകളുമായി മടങ്ങി വരവിനെ സംബന്ധിച്ച് ആശയവിനിമയം വേഗത്തിലാക്കാനും ഉന്നതതല യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. മടങ്ങി വരുന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി വേണ്ട സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും മനോജ് സിൻഹ നിർദേശം നൽകി.
മടങ്ങി വരുന്നവർക്കായി പ്രഖ്യാപിച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കൃത്യമായി എല്ലവർക്കും ലഭിക്കണം. താഴ്വരയിലെ നിലവിലെ സാഹചര്യം കൃത്യമായി വിലയിരുത്തണമെന്നും മനോജ് സിൻഹ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കശ്മീരി പണ്ഡിറ്റുകളുടെ ഭൂമി പിടിച്ചെടുത്ത വിഘടനവാദികൾ 1990- 91 കാലഘട്ടത്തിലാണ് അവരെ താഴ്വരയിൽ നിന്നും നാട് കടത്തിയത്. ഇസ്ലാമിലേക്ക് മതം മാറാൻ വിസമ്മതിച്ചവരെയായിരുന്നു വിഘടനവാദികൾ ആട്ടിപ്പായിച്ചത്.
തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അഭയാർത്ഥികളായി അവർ ഇന്നും ജീവിക്കുകയാണ്. ഇവരെ കശ്മീർ താഴ്വരയിലേക്ക് തിരികെ കൊണ്ടു വന്ന് പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരും ജമ്മു കശ്മീർ ഭരണകൂടവും തുടരുകയാണ്.
Discussion about this post