ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് എന്ന നിലയില്‍ മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ടിബറ്റ് സന്ദര്‍ശിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്. അരുണാചല്‍ പ്രദേശിനു സമീപത്തുള്ള തന്ത്രപ്രധാനമായ നൈഗ്ചി നഗരത്തിലും ഷീ എത്തി. 1990നുശേഷം ആദ്യമായി ടിബറ്റിലെത്തുന്ന ചൈനീസ് പ്രസിഡന്റാണ് ഷീ. 1990ല്‍ ജിയാങ് സെമിന്‍ ആണ് അവസാനമായി ടിബറ്റ് സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ്. അപൂര്‍വ സന്ദര്‍ശനത്തെ ഏറെ ശ്രദ്ധയോടെയാണ് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.
വ്യാഴാഴ്ച അസാധാരണമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് മിക്കയിടങ്ങളിലുമുള്ള ജനങ്ങള്‍ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനവിവരം അറിയുന്നത്. ടിബറ്റന്‍ ജനത ചൈനീസ് പ്രസിഡന്റിന് ഊഷ്മളമായ വരവേല്‍പ് നല്‍കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ടിബറ്റിലെ എല്ലാ വിഭാഗം ജനങ്ങളും സന്തോഷകരമായ ഭാവിയിലേക്കു മുന്നേറുമെന്നു ഷീ ചിന്‍പിങ് പറഞ്ഞു. 1998ല്‍ ഫൂജിയാന്‍ പ്രവിശ്യയിലെ പാര്‍ട്ടി മേധാവി എന്ന നിലയിലും 2011ല്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലും ഷീ ടിബറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളാണ് ടിബറ്റന്‍ അതിർത്തിയിലുള്ളത്. ദലൈലാമ വിഷയത്തിലും ചൈനയ്ക്ക് ഇന്ത്യയോടു കടുത്ത അതൃപ്തിയാണുള്ളത്. ഈ സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റിന്റെ അപൂര്‍വ ടിബറ്റന്‍ സന്ദര്‍ശനം ഇന്ത്യന്‍ അധികൃതര്‍ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. ചൈനീസ് ഭരണകൂടം മതപരമായ വിശ്വാസങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ടിബറ്റിന്റെ സാംസ്‌കാരിക തനിമ നശിപ്പിക്കുകയാണെന്നുമാണ് അവിടെനിന്നു പലായനം ചെയ്തവര്‍ വിമര്‍ശിക്കുന്നത്.
2008ല്‍ ടിബറ്റില്‍ ശക്തമായ പ്രക്ഷോഭം അരങ്ങേറിയിരുന്നു. നിരവധി പേര്‍ മരിക്കുകയും ചെയ്തു. വികസനം നടപ്പാക്കി എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നത്. 2008 മുതല്‍ വിപുലമായ പദ്ധതികളാണ് ചൈന ഇവിടെ നടപ്പാക്കുന്നത്. സാമ്പത്തികമായ അതിവേഗം വളരുന്ന മേഖലയായി ടിബറ്റിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ചൈന പറയുന്നു.
Discussion about this post