തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കുരുക്കിൽ. പ്രതികളെല്ലാം പാർട്ടി പ്രവർത്തകരാണ്. ഇവർ ഒളിവിലാണ്. ഇവരെ കുറിച്ച് അന്വേഷണം സംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം.
കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നും ഒളിവിൽ കഴിയുന്ന നാലാം പ്രതി കിരൺ വിദേശത്തേയ്‌ക്ക് കടന്നതായും അന്വേഷണ സംഘം അറിയിച്ചു. പോലീസ് കേസെടുത്ത ജീവനക്കാരെല്ലാം പ്രദേശത്തെ വിവിധ മേഖലകളിലെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ സുപ്രധാന സംഘടനാ ചുമതല വഹിക്കുന്നവരാണ്. നിലവിൽ മൂന്ന് സി.പി.എം നേതാക്കളെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്നത്.
ബാങ്ക് മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻറ് സി കെ സിജിൽ എന്നി പ്രതികൾ പാർട്ടി അംഗങ്ങളാണ്. അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മന്ത്രി എ.സി മൊയ്തീനും ബന്ധുക്കൾക്കും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബാങ്കിലെ പണം നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചെന്നും എ വിജയരാഘവന്റെ ഭാര്യ മന്ത്രി ആർ ബിന്ദു മത്സരിച്ച മണ്ഡലത്തിലും ഈ പണമെത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
Discussion about this post