തൃശൂര്‍: കൊരട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ദേശീയ പാതയില്‍ വെച്ചാണ് കഞ്ചാവ് വേട്ട നടന്നത്. തൃശൂര്‍ സ്വദേശികളായ ജോസ്, സുബീഷ് , മനീഷ്, രാജീവ്, തമിഴ്‌നാട് സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. ലോറിയിലും കാറിലുമായാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. വാഹനം കൊരട്ടിയിൽ എത്തിയപ്പോൾ പോലീസ് സംഘം സംശയിക്കുന്ന ലോറി പരിശോധിച്ചപ്പോഴാണ് ലോറിയുടെ പുറകിൽ സംശയം തോന്നിപ്പിക്കാത്ത രീതിയിൽ ടാർപ്പായ ഇട്ട് മൂടിയ നിലയിൽ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തിയത്. ലോക് ഡൗൺ കാലഘട്ടമായതിനാൽ റോഡിൽ പോലീസ് ചെക്കിംഗ് ഉള്ളതിനാൽ കഞ്ചാവുമായി പോകുവാൻ ഇവർ ഒരു പൈലറ്റ് വാഹനമായി ഇഗ്നിസ് കാറും ഒരുക്കിയിരുന്നു. പിടികൂടിയ ലോറിയിലെ പ്രതികളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഇഗ്നിസ് കാറും തന്ത്രപരമായി പിടികൂടിയപ്പോഴാണ് കാറിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത്.
പിടികൂടിയ കഞ്ചാവിന് വിപണയില്‍ ഏകദേശം നാല് കോടിയിലധികം രൂപ വിലവരും. പ്രതികളില്‍ നിന്നും കഞ്ചാവ് വാങ്ങി വില്‍പ്പന നടത്തുന്ന ആളുകളെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ് തുടങ്ങിയ ലഹരിസാധനങ്ങൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംസ്ഥാന പൊലീസ് മേധാവി കർശന നിരീക്ഷണത്തിന് നിർദേശം നൽകിയിരുന്നു.
Discussion about this post