ഓജോ ബോർഡും പ്രേതവിശ്വാസങ്ങളും മനുഷ്യർക്കെന്നും താൽപര്യമുള്ള വിഷയങ്ങളാണ്. ഒരിക്കലെങ്കിലും ശ്വാസമടക്കിപ്പിടിച്ച് ഇത്തരം കഥകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കമാണ് എന്നതാണ് സത്യം. ഇതിന്റെ ഭാഗമാകാം മരിച്ചു പോയ ആളുകളോട് സംസാരിക്കാന്‍ കണ്ടു പിടിച്ച ഓജോ ബോര്‍ഡ്. അപരിചിതന്‍ എന്ന സിനിമയിലൂടെയായിരിക്കും നമ്മളില്‍ പലര്‍ക്കും ഓജോ ബോര്‍ഡിനെ പരിചയം.
പ്രേതം ഉണ്ടോ ഇല്ലയോ എന്ന വാദം പോലെ തന്നെ ഏറെ സംശയവും കൗതുകവും ഉയര്‍ത്തുന്ന ഒന്നാണ് ‘ഓജോ ബോര്‍ഡ്’. ലോകം മുഴുവന്‍ നിരവധി അനുഭവ കഥകള്‍ ഓജോ ബോര്‍ഡിനെപ്പറ്റി പ്രചരിച്ചതോടെ പ്രേതം, ആത്മാവ് എന്നതു പോലെ ഏറെ ദുരൂഹതകള്‍ ഉണര്‍ത്തുന്ന ഒന്നായി മാറി ഇതും.
എന്നാല്‍ ഓജോ ബോര്‍ഡ് എന്നു പറയുന്നത് സത്യമാണോ? ശരിക്കും മരിച്ചു പോയവരുമായി നമുക്ക് സംസാരിക്കാന്‍ കഴിയുമോ? ഇതിനൊന്നും ഇതുവരേയും ഉത്തരം കണ്ടെത്തിയിട്ടില്ലെന്നത് വാസ്തവം. വിശ്വസിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓജോ ബോര്‍ഡിലൂടെ സംഭവിച്ചു കൊണ്ടിരിക്കുന്നതും.
റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിൽ ഓജോ ബോർഡിനെ ആസ്പദമാക്കി ഒരു ചർച്ച നടന്നിരുന്നു. ആർക്കെങ്കിലും വ്യക്തിപരമായി ഓജോ ബോർഡു കളിച്ച് എന്തെങ്കിലും പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനു കീഴെ കമന്റുകൾ കൊണ്ടു നിറയുകയായിരുന്നു. അതിലൊരാൾ എന്നും പങ്കുവയ്ക്കുവാൻ ആഗ്രഹിച്ച എന്നാല്‍ അതുവരെയും തുറന്നു പറഞ്ഞിട്ടില്ലാത്ത ആ കഥയെക്കുറിച്ചാണു സംസാരിച്ചത്. അയാളുടെ ജീവിതത്തിൽ ഓജോ ബോർഡ് പ്രവചിച്ചത് സ്വന്തം അച്ഛന്റെ മരണം തന്നെയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഓജോ ബോർഡ് കളിക്കവേ അവരിൽ ഒരാളുടെ അച്ഛൻ അടുത്ത കാലത്തു മരിക്കുമെന്ന് ഓജോ ബോർഡിൽ തെളിഞ്ഞു. പക്ഷേ ആദ്യം അത്ര ഗൗരവം കാണിച്ചില്ലെങ്കിലും ഒരാഴ്ച്ച കഴിഞ്ഞപ്പോൾ കാറപകടത്തിൽ അച്ഛൻ മരിച്ച വാർത്തയാണ് അറിഞ്ഞതത്രേ.
പാരാസൈക്കോളജിയിൽ ഡോക്ടറേറ്റുള്ള എം.പദ്മനാഭൻ പറയുന്നത് ഓജോ ബോർഡ് കുട്ടിക്കളിയല്ല എന്നാണ്. അത് പഠിക്കാതെ ചെയ്യുന്നത് വളരെ ആപത്തുമാണ്. വൈദ്യുതി മനുഷ്യന് ഏറെ ഉപകാരമുള്ള ഒന്നാണ്, പക്ഷേ അതിനെക്കുറിച്ച് അറിയാതെ ചെയ്യുന്നതൊക്കെയും ആപത്തു വിളിച്ചു വരുത്തുകയേയുള്ളൂ എന്നാണ്.
പ്രേതങ്ങള്‍ക്ക് രൂപമില്ല എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ഓജോ ബോര്‍ഡ് വഴി വിളിച്ചു വരുത്തുന്ന പ്രേതങ്ങള്‍ക്കെല്ലാം തന്നെ ഒരേ രൂപമാണെന്നാണ് ചില ഓജോ ബോര്‍ഡ് വിദഗ്ധരുടെ അഭിപ്രായം .
ഇത്തരത്തില്‍ നിങ്ങളാരെങ്കിലും ഓജോ ബോര്‍ഡ് പരീക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ മുറിയില്‍ നിന്നും പോസിറ്റീവ് ശക്തികളെ ആദ്യം ഒഴിവാക്കണം. ദൈവത്തിന്റെ ചിത്രമോ, കൊന്തയോ കുരിശോ ഒന്നും തന്നെ അവിടെ ഉണ്ടാവാന്‍ പാടില്ല എന്നാണ് തത്വം.
മരിച്ചവരുടെ സാന്നിധ്യം അറിയാന്‍ പല മാര്‍ഗ്ഗങ്ങളാണ് ഉള്ളത്. ഇത്തരത്തില്‍ ഓജോ ബോര്‍ഡ് വഴി പ്രേത സാന്നിധ്യം ഉണ്ടെങ്കില്‍ അസാധാരണമായ പല കാര്യങ്ങളും സംഭവിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ശരീരമുണ്ടാകുമ്പോൾ സംസാരത്തിലൂടെയാണ് മറ്റുള്ളവരോട് സംവദിക്കാൻ പറ്റുന്നത്. ശരീരം നഷ്ടമായാലോ? ആ അവസ്ഥയിലാണ് ഓജോ ബോർഡു പോലെയുള്ളവ ഉപയോഗിച്ച് ആശയമവിനിമയത്തിനു കഴിയുന്നത്.
ഓജോ ബാര്‍ഡു വഴി ആത്മാവുമായി സംസാരിക്കാന്‍ ആദ്യം വേണ്ടത് ഓജോ ബോര്‍ഡ് തന്നെയാണ്. ഒരു കഷ്ണം മെഴുകുതിരി, സ്റ്റീല്‍ ഗ്ലാസ്, നാണയം ഇത്രയും അത്യാവശ്യം. ബോര്‍ഡിനു നടുവില്‍ നാണയം വെച്ച് മെഴുകു തിരി കത്തിച്ചു വെയ്ക്കുകയും ചെയ്യുക. ഗ്ലാസ് കൊണ്ടതിനെ മൂടിയ ശേഷം ആത്മാവിനെ വിളിച്ചു തുടങ്ങാം.
ഓജോ ബോര്‍ഡ് വഴി നമ്മള്‍ വിളിച്ചു വരുത്തുന്ന പല ആത്മാക്കളും സംവദിക്കുന്നത് നമ്മള്‍ വെച്ചിരിക്കുന്ന നാണയത്തിന്റെ സഹായത്തോടെയാണ്. നമ്മള്‍ ചോദിയ്ക്കുന്ന പല ചോദ്യത്തിനും ഉത്തരം തരുന്നതും ഇത്തരത്തില്‍ തന്നെയാണ്.അനന്തര ഫലം എന്താണെന്നുള്ളതാണ് പിന്നീടുള്ള ചര്‍ച്ച. ഇത്തരത്തില്‍ വിളിച്ചു വരുത്തിയ ആത്മാവിനെ പിന്നീട് പറഞ്ഞയയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പലരുടേയും അനുഭവ സാക്ഷ്യം.
അറിവില്ലാതെ ചെയ്യുമ്പോൾ ഉണ്ടാകുന്ന പേടി സബ്കോൺഷ്യസ് മൈൻഡിനെ ബാധിച്ച് അതു പലവിധ മാനസിക വിഭ്രാന്തിക്കു കാരണമാകാം.
Discussion about this post