കുറ്റിക്കാട്ടൂര്‍: ടി.പി.ആര് നിരക്കില്‍ നിരന്തര വര്‍ധന നിലനില്‍ക്കുന്നതിനാല്‍ കച്ചവടസ്ഥാപനങ്ങള്‍ ദിവസങ്ങള്‍ അടച്ചിടുന്ന ദുരവസ്ഥക്ക് പരിഹാരം തേടി ഗതികേടിന്റെ ചലഞ്ച് ഒരുക്കി വ്യാപാരികള്‍. പെരുവയല്‍ ഗ്രാമപഞ്ചായത്തിലാണ് വ്യത്യസ്തമായ ചലഞ്ചുമായി വ്യാപാരികള്‍ രംഗത്തുവന്നത്. ഗ്രാമപഞ്ചായത്തില്‍ ടി.പി.ആര് നിരക്ക് കൂടിയതു കാരണം ദിവസങ്ങളായി ഡി കാറ്റഗറിയിലാണ്. ഇതുമൂലം കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടേണ്ട സ്ഥിതിയാണ്.
കോവിഡ് ലക്ഷണങ്ങളുള്ളവരും പ്രാഥമിക സമ്പര്‍ക്കം ഉള്ളവരും മാത്രം ടെസ്റ്റുകള്‍ നടത്തുന്നത് കാരണം ടി.പി.ആര് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ടി.പി.ആര് നിരക്ക് കണക്കാക്കുന്നതിലെ അശാസ്ത്രീയത വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന സമയത്താണ് പ്രത്യേക ചലഞ്ച് ഒരുക്കുന്നത്. ‘കണ്ണുതുറക്കാത്ത സര്‍ക്കാറിന് മുന്നില്‍ ഗതികേടിന്റെ ചലഞ്ച്’ എന്ന മുദ്രാവാക്യമുയര്‍ത്തി വ്യാപാരി വ്യവസായി ഏകോപനസമിതി പെരുവയല്‍ ഗ്രാമപഞ്ചായത്ത് കോഓഡിനേഷന്‍ കമ്മിറ്റിയാണ് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. വ്യാഴാഴ്ച മുതല്‍ നാല് ദിവസങ്ങളിലായി ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോവിഡ് പരിശോധന ക്യാമ്ബിലേക്ക് കൂടുതല്‍ പേരെ എത്തിക്കുകയാണ് ചലഞ്ച് ലക്ഷ്യമിടുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വാഗ്ദാനം ചെയ്യുന്നത്. ടെസ്റ്റിന് വിധേയമാകുന്നവരില്‍ നറുക്കെടുപ്പിലൂടെ ഒന്നാം സ്ഥാനം കിട്ടുന്നയാള്‍ക്ക് 5001 രൂപയും രണ്ടാം സ്ഥാനം നേടുന്ന രണ്ടു പേര്‍ക്ക് ബിരിയാണി പോട്ടും മൂന്നാം സ്ഥാനം നേടുന്ന രണ്ടു പേര്‍ക്ക് പ്രഷര്‍കുക്കറും വാഗ്ദാനം ചെയ്യുന്നു. കൂടാതെ പത്തു പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്.
പെരുവയല്‍ പി.എച്ച്.സിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കുറ്റിക്കാട്ടൂര്‍ ബീലൈന്‍ പബ്ലിക് സ്കൂളിലും വെള്ളിയാഴ്ച പെരുവയല്‍ സെന്റ് സേവിയേഴ്സ് സ്കൂളിലും ഞായറാഴ്ച വെള്ളിപ്പറമ്ബ് ജി. എല്‍.പി സ്കൂളിലും തിങ്കളാഴ്ച പൂവാട്ടുപറമ്പ് എ.എല്‍.പി സ്കൂളിലാണ് മെഗാ പരിശോധന ക്യാമ്പുകൾ നടക്കുന്നത്.
Discussion about this post