കോട്ടയം: റേസിംഗ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി മൂന്ന് പേർ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.
കച്ചവടാവശ്യത്തിനായി മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കുപോകുന്ന വഴിയാണ് അപകടമുണ്ടായത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.
രണ്ടുപേര്‍ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചങ്ങനാശ്ശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അമിതവേഗത്തിൽ പലതവണ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ചങ്ങനാശേരി ബൈപ്പാസില്‍ ഇത്തരം അഭ്യാസങ്ങൾ പതിവാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. ഇന്ന് അപകടം ഉണ്ടാക്കിയ ബൈക്കിലെ യുവാവ് തന്നെ പലകുറി ഇത്തരം മരണപ്പാച്ചിൽ നടത്തിയിട്ടുണ്ട്. 150 കിലോമീറ്റർ വേഗത്തിൽ ബൈക്ക് പറത്തി ഈ ചിത്രമെടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ക്യാമറ ഘടിപ്പിച്ചൊരു ഹെൽമറ്റും അപകട സ്ഥലത്ത് നിന്നും ലഭിച്ചിട്ടുണ്ട്.
Discussion about this post