ഡല്‍ഹി: പുലിറ്റ്സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് സാധാരണ വെടിവെപ്പില്‍ അല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. വാഷിങ്ടണ്‍ എക്സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തൽ. സിദ്ദിഖിയെന്ന് അറിഞ്ഞ് ഉറപ്പ് വരുത്തിയ ശേഷം സൈന്യത്തില്‍ നിന്ന് ഒറ്റപ്പെടുത്തി പിടികൂടി ക്രൂരമായി കൊല ചെയ്യുകയായിരുന്നു. അഫ്ഗാന് സൈന്യവും താലിബാനും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ പകര്‍ത്തുന്നതിനായാണ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിലെത്തിയത്.
ജൂലൈ 16 ന് സൈന്യത്തോടൊപ്പം കാണ്ഡഹാറിലെ പ്രശ്നബാധിത മേഖലയിലേക്ക് സിദ്ദിഖിയും പോയിരുന്നു. പെട്ടെന്നുണ്ടായ താലിബാന് ആക്രമണത്തില്‍ അഫ്ഗാന് സൈന്യം ചിതറി. കമാന്‍ഡറും സംഘവും വേറെയും സിദ്ദിഖി മറ്റ് മൂന്ന് ട്രൂപ്പുകള്ക്കൊപ്പവുമായി. ബോംബ് ചീളുകൊണ്ട് പരുക്കേറ്റ സിദ്ദിഖിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനായി അടുത്തുള്ള മോസ്കിലേക്ക് സൈന്യം മാറ്റി.
സിദ്ദിഖി മോസ്കിലുണ്ടെന്നറിഞ്ഞ താലിബാന്‍കാര്‍ സ്ഥലത്തെത്തി ജീവനോടെ പിടികൂടുകയും മാധ്യമപ്രവര്‍ത്തകനാണെന്ന് ഉറപ്പ് വരുത്തിയ ശേഷം വധിക്കുകയുമായിരുന്നു. സിദ്ദിഖിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒപ്പമുണ്ടായിരുന്ന അഫ്ഗാന് സൈനികരും കൊല്ലപ്പെട്ടു. തലയ്ക്ക് അടിച്ച് ക്രൂരമായി മര്‍ദ്ദിച്ചും വെടിയേറ്റ് തുളഞ്ഞ നിലയിലുമാണ് സിദ്ദിഖിയുടെ ശരീരമെന്ന് ചിത്രങ്ങള്‍ പരിശോധിച്ച മാധ്യമപ്രവര്ത്തകന് വെളിപ്പെടുത്തി. സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതിലൂടെ യുദ്ധമുഖത്തെ എല്ലാ മര്യാദകളും താലിബാന് ലംഘിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം മാധ്യമപ്രവര്ത്തകന് സൈന്യത്തോടൊപ്പമുണ്ടെന്ന് അറിയിച്ചിരുന്നില്ലെന്നും അബദ്ധത്തിലാണ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നുമായിരുന്നു താലിബാന്റെ വാദം. എന്നാൽ സിദ്ദിഖിയുടെ മരണത്തില്‍ അന്ന് താലിബാന് നടത്തിയ ഖേദപ്രകടനം വെറും നാടകമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. താലിബാന് ക്രൂരത വെളിവാക്കുന്ന ചിത്രങ്ങള്‍ സിദ്ദിഖി അഫ്ഗാനിലെത്തിയ ശേഷം പ്രസിദ്ധീകരിച്ചിരുന്നു.
Discussion about this post