പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണ നഗരസഭാ ഓഫിസ് പരിസരത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിക്കു പിന്നിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് അപകടം. മംഗലാപുരത്തു നിന്ന് സേലം ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഗ്യാസ് ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ടാങ്കർ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് സ്വദേശി കൃഷ്‌ണസ്വാമിയെ(42) പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ നാലോടെയാണ് അപകടം. മഴമൂലം കാഴ്‌ച വ്യക്തമല്ലാതെവന്നതാണ് അപകട കാരണമെന്നു കരുതുന്നു. ഗ്യാസ് ടാങ്കറിന് തകരാറ് സംഭവിക്കാത്തത് വലിയ ദുരന്തം ഒഴിവാക്കി. ചരക്കു ലോറിയിൽ ആളില്ലായിരുന്നു. ടാങ്കർ ലോറിയുടെ തകർന്ന ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറുടെ നിലവിളി കേട്ട് മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചത്. അഗ്നി രക്ഷാ ഉദ്യോഗസ്ഥർ ഏറെ പ്രയത്നിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
അസി.സ്‌റ്റേഷൻ ഓഫിസർ സജു കുമാർ, ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ അബ്‌ദുൽ ജലീൽ, രഞ്ജിത്ത്, നിഷാദ്, സൈനുൽ ആബിദ്, അനീഷ്, ഹോംഗാർഡുമാരായ കുട്ടിക്കൃഷ്‌ണൻ, ടോമി തോമസ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Discussion about this post