ഡൽഹി: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിൻ വടക്കുംചേരിയും സുപ്രീം കോടതിയെ സമീപിച്ചു. ഇന്നലെ പെൺകുട്ടിയും സമാന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ഹർജി നൽകി. വിവാഹം കഴിക്കാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന റോബിൻ വടക്കുംചേരിയുടെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
നിലവിൽ ബലാത്സംഗ കേസിൽ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് വിധിച്ചിരിക്കുന്നത്. റോബിൻ വടക്കുംചേരിയുടെ ഹർജി ജസ്റ്റിസ് വിനീത് സരൺ അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു. റോബിൻ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി.
Discussion about this post