തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയാണെന്നും, സിപിഎമ്മുകാരെ പിൻവാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സർക്കാർ ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്ത ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പാണ് മുഖ്യമന്ത്രി ലംഘിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്തെ കണ്ണിൽപൊടിയിടൽ തന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.
”തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സർക്കാർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പു ചട്ടം നിലവിൽ വന്നതിനാൽ അതിന്റെ ഗുണം ഉദ്യോഗാർഥികൾക്ക് ലഭിച്ചില്ല. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഒന്നരമാസത്തോളം ലോക്ക്ഡൗൺ ആയതോടെ നിയമനങ്ങളൊന്നും നടന്നതുമില്ല. കാലാവധി നീട്ടാൻ സർക്കാരിനു മുന്നിൽ ഒരു തടസവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോഗാർഥികളെ ശിക്ഷിക്കുകയാണ്.
സർക്കാരിന്റെത് പ്രതികാര നടപടിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ സമരം ചെയ്ത ഡിവൈഎഫ്ഐ ഇപ്പോൾ യുവാക്കളെ ഒറ്റുകൊടുക്കുകയാണ്. സർക്കാരിനെ കൂട്ടുപിടിച്ച് അട്ടിമറിയിലൂടെ ജോലി നേടിയ ഡിവൈഎഫ്ഐ നേതാക്കളാണ് പിഎസ്‌സി പരീക്ഷയുടെ വിശ്വാസത തകർത്തത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ യുവജനദ്രോഹ സർക്കാരാണ് പിണറായി വിജയന്റേത്”- സുരേന്ദ്രൻ പറഞ്ഞു.
Discussion about this post