തിരുവനന്തപുരം: പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിലായതു കൊണ്ട് മന്ത്രിമാർ രാജിവെച്ചാൽ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹത്തിന് അറിയാം. ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എസ്എൻസി ലാവ്‌ലിനിൽ മാത്രമല്ല സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത് കേസുകളിലും കുന്തമുന തനിക്ക് നേരെയാണെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ”മുഖ്യമന്ത്രി ഡോളർക്കടത്താൻ തങ്ങളെ സഹായിച്ചുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ഗൗരവമുള്ളതാണ്. ഇത് കസ്റ്റംസ് കമ്മീഷണറും സ്ഥിരീകരിച്ചതാണ്. സംസ്ഥാനത്ത് നടന്ന നിരവധി അഴിമതി, രാജ്യദ്രോഹ കേസുകളിലും മുഖ്യമന്ത്രി ആരോപണവിധേയനാണ്. പ്രോട്ടോകോൾ ലംഘിച്ച് വിദേശ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്ന ആരോപണവും അദ്ദേഹം നേരിടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം മന്ത്രിമാരുടെ രാജി ആവശ്യപ്പെടാത്തത്”. സുരേന്ദ്രൻ പറഞ്ഞു.
”സംസ്ഥാനത്ത് മന്ത്രിമാർ തന്നെ നിയമം ലംഘിക്കുകയാണ്. ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസമുള്ള സർക്കാരാണെങ്കിൽ രണ്ട് മന്ത്രിമാർ രാജിവെച്ച് പുറത്തു പോവേണ്ടതായിരുന്നു. സ്ത്രീപീഡന കേസ് അട്ടിമറിക്കാൻ ശ്രമിച്ച ശശീന്ദ്രനും നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ച ശിവൻകുട്ടിയും രാജിവെക്കാത്തത് കേരളത്തിന് നാണക്കേടാണ്. പൂജപ്പുരയിൽ പോയി ചായ അല്ല സെൻട്രൽ ജയിലിലെ ഉണ്ടയാണ് ശിവൻകുട്ടി കഴിക്കേണ്ടത്. പൊതുമുതൽ നശിപ്പിച്ച മന്ത്രി രാജിവെച്ച് വിചാരണ നേരിടേണ്ടതിന് പകരം ജനങ്ങളെ വെല്ലുവിളിക്കുകയാണ്”. അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. എന്നാൽ കൂടുതൽ കേസുകൾ കണ്ട് പിടിക്കുന്നത് വലിയ മേന്മയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ സമ്പൂർണ്ണമായി പരാജയപ്പെട്ടതാണ് കേസുകൾ വർദ്ധിക്കാൻ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നതെന്നും ലോകാരോഗ്യ സംഘടനയുടേയും ഐ സി എം ആറിന്റെയും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം തകരാൻ കാരണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.
Discussion about this post