തിരുവനന്തപുരം: പുറത്തിറങ്ങാൻ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശത്തിൽ സാധാരണക്കാർക്ക് അതൃപ്തി. കടകളിലും മറ്റും പോകാൻ വാക്സീൻ രേഖയോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ വേണമെന്ന നിബന്ധനക്കെതിരെ സാമൂഹിക വിദഗ്ധരും എതിർപ്പ് രേഖപ്പെടുത്തുകയാണ്. വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളിലും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലും ഈ നിബന്ധന ശരിയല്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ചില മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പിടിവാശിക്ക് വഴങ്ങിയാണ് സർക്കാർ നിബന്ധനകൾ ഏർപ്പെടുത്തിയത് എന്നാണ് സൂചന. വിദഗ്ധ സമിതി ഉൾപ്പെടെ എതിർത്ത തീരുമാനമാണ് സർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇമ്യൂൺ പാസ്പോർട്ട് പോലെയുള്ള സംവിധാനങ്ങൾ വിദേശ രാജ്യങ്ങളിൽ വലിയ വിവാദമായെന്നും നിയമപരമായും ധാർമികമായും ശരിയല്ലെന്നും അവർ വാദിച്ചു.
വാക്സിൻ ലഭിക്കാത്തതു ജനങ്ങളുടെ കുറ്റമല്ല. കുത്തിവയ്പ് എടുത്തവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നു പറയുന്നത് അവകാശലംഘനമാണെന്ന് സാധാരണക്കാരും വ്യാപാരികളും ഒരേ പോലെ പറയുന്നു. വാക്സിൻ ലഭിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരും മറ്റു രോഗങ്ങളുള്ളവരുമാണെന്നും അവരെ നിർബന്ധപൂർവം പുറത്തിറക്കുന്നതിലൂടെ ബ്രേക്ക് ത്രൂ ഇൻഫെക്ഷനിലൂടെ വീണ്ടും കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് മരണകാരണമാകാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അവലോകന യോഗത്തിൽ ചില ഉദ്യോഗസ്ഥരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് വിവരം.
കൊവിഡ് തീവ്രവ്യാപന മേഖലകളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി മാറ്റുന്ന കാര്യം കേന്ദ്ര സർക്കാർ സമിതി ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ ഇക്കാര്യം പരിഗണിച്ചിട്ടില്ല. അതേസമയം കടകളിലെ നിബന്ധനകൾ അശാസ്ത്രീയമാണെന്നാണ് വിദഗ്ധ സമിതി അംഗങ്ങളുടെ അഭിപ്രായം.
Discussion about this post