കൊച്ചി: രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ നവീകരിക്കേണ്ട സമയമായെന്നും, വിവാഹവും വിവാഹമോചനവും മതേതര നിയമത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കണമെന്നും ഹൈക്കോടതി. ഭാര്യക്കു വിവാഹമോചനം നല്‍കിയ കുടുംബ കോടതി വിധി ചോദ്യംചെയ്‌തു ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലിലാണ് ജസ്‌റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയുന്ന വിവാഹ നിയമങ്ങളാണ് ഇക്കാലത്തിന്റെ ആവശ്യമെന്നു കോടതി വ്യക്‌തമാക്കി. തെളിവില്ലാത്ത അവിഹിതബന്ധം ആരോപിച്ചുള്ള വിവാഹമോചന ഹര്‍ജികള്‍ മാനസികപീഡനവും ഒരിക്കലും ദാമ്പത്യ ജീവിതം തിരിച്ചു പിടിക്കാന്‍ സാധ്യതയില്ലാത്തവയുമാണ്. നമ്മുടെ നിയമങ്ങള്‍ വിവാഹം മൂലമുള്ള നഷ്‌ടങ്ങളും അതിനു പരിഹാരം നിര്‍ദ്ദേശിക്കുന്നവയാണ്.
ജീവിതപങ്കാളിയുടെ വൈവാഹികപരമായ ക്രൂരതയില്‍ നിന്നുള്ള മോചനം ഭരണഘടനാപരമായ അവകാശമാണ്. വൈവാഹിക സ്വാതന്ത്ര്യം എന്നതു വൈവാഹിക സ്വകാര്യതയുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. അതിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുണ്ടാകുമ്പോള്‍ വിവാഹജീവിതത്തിന്റെ സ്വകാര്യത അവസാനിക്കും.
ജീവിതപങ്കാളിയെ നിര്‍ബന്ധപൂര്‍വം ലൈംഗികവേഴ്‌ചയ്‌ക്കു വിധേയമാക്കുന്നതു നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതു വിവാഹമോചനത്തിനു മതിയായ കാരണമാണ്. സമ്പത്തിനും ലൈംഗികതയ്‌ക്കും വേണ്ടിയുള്ള ജീവിതപങ്കാളിയുടെ ആര്‍ത്തി ക്രൂരതയാണ്. ഭാര്യയുടെ ശരീരം തന്നോടു കടപ്പെട്ടിരിക്കുന്നുവെന്ന ചിന്താഗതിയോടെ എന്ത് അതിക്രമവും നടത്താന്‍ പാടില്ല.
ഇത്തരം വൈവാഹിക പീഡനങ്ങള്‍ വ്യക്‌തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്‌ക്കും മുകളിലുള്ള അതിക്രമമാണ്. ഇങ്ങനെയുള്ള കേസുകളില്‍ വിവാഹമോചനം നിഷേധിച്ച് എന്നും ദുരിതം അനുഭവിക്കണമെന്നു പറയാന്‍ കോടതികള്‍ക്കാവില്ല.
ജീവിത പങ്കാളികള്‍ പാരമ്പര്യവും സാംസ്‌കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടവരാണ്. ആധുനിക നീതിശാസ്‌ത്ര പ്രകാരം ജീവിതപങ്കാളികളായവര്‍ തുല്യനീതിക്ക് അര്‍ഹരാണ്. ഭര്‍ത്താവിന് ഏതെങ്കിലും തരത്തിലുള്ള മേല്‍ക്കോയ്‌മാ അവകാശം ഭാര്യയുടെ മേല്‍ ഇല്ലെന്നും കോടതി പറഞ്ഞു.
Discussion about this post