കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഷെബർഗാനിൽ താലിബാൻ ഭീകരരുടെ ഒളിത്താവങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ യുഎസ് വ്യോമാക്രമണത്തിൽ ഇരുന്നൂറിലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. താലിബാന്റെ വൻ ആയുധ ശേഖരവും നൂറോളം വാഹനങ്ങളും നശിപ്പിച്ചെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ബി–52 ബോംബർ ജൗസ്ജാൻ പ്രവിശ്യയിലെ ഷെബർഗാനിലെ താലിബാൻ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയത്. യുഎസ് വ്യോമസേനയുടെ വ്യോമാക്രമണത്തിന്റെ ഫലമായി ഭീകരർക്ക് കനത്ത നാശനഷ്ടമുണ്ടായതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
നേരത്തെ അഫ്ഗാനിലെ ഗാസ്നി പ്രവിശ്യയിൽ ഒരു പാക്കിസ്ഥാൻ ഭീകരനെ അഫ്ഗാൻ സേനകൾ അറസ്റ്റു ചെയ്തിരുന്നു. പ്രദേശവാസികളെ കൊലപ്പെടുത്താനും ഭീകരപ്രവർത്തനങ്ങൾ നടത്താനും ഇയാൾ കൂട്ടുനിന്നെന്നാണ് സേന അറിയിച്ചത്.
അഫ്ഗാനിസ്ഥാനിലെമ്പാടും ആക്രമണം അഴിച്ചുവിട്ട താലിബാൻ നിമ്രോസിലെ സരഞ്ച് നഗരം പിടിച്ചെടുത്തതിനു പിന്നാലെ ശനിയാഴ്ച ജൗസ്ജാൻ ഷെബർഗാൻ നഗരവും പിടിച്ചെടുത്തു. താലിബാൻ പിടിച്ചെടുത്ത ആദ്യത്തെ പ്രവിശ്യ തലസ്ഥാനമായിരുന്നു സരഞ്ച്. ഇറാന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ഹെറാത്തും ലഷ്‌കർ ഗാഹ്, കാണ്ഡഹാർ എന്നിവയുൾപ്പെടെയുള്ള മറ്റു പ്രവിശ്യാ തലസ്ഥാനങ്ങളിലും താലിബാൻ പിടിമുറുക്കുകയാണ്.
Discussion about this post