ചവറ: സ്കൂൾ വിദ്യാർഥിയായ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ 25 വർഷം കഠിന തടവും 50,000 രൂപ പിഴയും . തേവലക്കര പടിഞ്ഞാറ്റക്കര വടശ്ശേരി പടിഞ്ഞാറ്റതിൽ ജാരിസ് എന്ന ഹാരിസി (35)നാണ് കരുനാഗപ്പള്ളി പോക്സോ കോടതി സ്പെഷൽ ജഡ്ജി ഷാജഹാൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ് അനുഭവിക്കണം.
2018 സെപ്റ്റംബർ 22നു ചവറ തെക്കുംഭാഗം സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അന്നത്തെ സ്റ്റേഷൻ ഓഫിസർ ആർ.ജയകുമാർ, എസ്ഐമാരായ ടി.എ.നിസാർ, എം.അബ്ദുൽ ലത്തീഫ്, വനിതാ സിവിൽ പൊലീസ് ഓഫിസർ ഷീബ എന്നിവരാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി.ശിവപ്രസാദ് ഹാജരായി. തെക്കുംഭാഗം, ചവറ പൊലീസ് സ്റ്റേഷനുകളിൽ മുപ്പതിലധികം കേസുകളിൽ പ്രതിയായ ജാരിസ് 6 തവണ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്.
മോഷണം, പിടിച്ചുപറി, കവർച്ച, വധഭീഷണി ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ശിക്ഷ ലഭിക്കുന്നത് ആദ്യമാണ്. എല്ലാ കേസുകളിലും വാദികളെ ഭീഷണിപ്പെടുത്തിയാണു ശിക്ഷയിൽനിന്നും ഒഴിവാകുന്നത്. കാപ്പ ചുമത്തി തെക്കുംഭാഗം പൊലീസ് ജയിലിലടച്ച ഇയാൾ ജയിൽ മോചിതനായ ശേഷം ജൂൺ 17നും 19നും വീട്ടിൽക്കയറി യുവതികളെ ആക്രമിച്ച കേസിൽ 24നു ചവറ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിയവേയാണ് വിധി ഉണ്ടായത്.
Discussion about this post