ഷിംല: ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മരണം 11 ആയി. നിരവധി പേര് മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് 12.45 ന് വാഹനങ്ങള്‍ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം.
ഹിമാചല്‍ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസും ട്രക്കും വിനോദ സഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു. മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു.
മണ്ണിടിച്ചിലുണ്ടായ വിവരം പുറത്ത് വന്നതോടെ അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ നിര്‍ദ്ദേശം നല്കി. ആദ്യഘട്ടത്തില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ദുരന്ത നിവാരണ സേനയുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കിയത്. പിന്നാലെ ദേശീയ ദുരന്തനിവാരണസേനയുടെ 25 പേര് അടങ്ങുന്ന സംഘവും എത്തി. മണ്ണിടിയില്‍ ആളുകള്‍ കുടുങ്ങിക്കിടന്നുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് തെരച്ചില്‍.
കേന്ദ്രമന്ത്രി അമിത് ഷാ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Discussion about this post