തൃക്കരിപ്പൂർ : തീരമേഖലയിൽ വ്യാജ വാറ്റും, അനധികൃത മദ്യ വിൽപനയും, ലഹരി മരുന്നു ഉപയോഗവും വർധിക്കുന്നതിനിടയിൽ സമാന്തര ബാറും. സമാന്തര ബാർ പ്രവർത്തിച്ച വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. വലിയപറമ്പ് ദ്വീപ് പഞ്ചായത്തിലെ മാടക്കാൽ തുരുത്തിൽ തൂക്കുപാലം തകർന്നതിനു പരിസരത്തായി ഒരു വീടാണ് സമാന്തര ബാറായി പ്രവർത്തിച്ചത്. 18 കുപ്പികളിലായി 9 ലീറ്റർ മദ്യം ഇവിടെ നിന്നു പിടികൂടി. നടത്തിപ്പിനു നേതൃത്വം നൽകിയ ഒരാളെ കസ്റ്റഡിയിൽ എടുത്തു.
വിവരം കിട്ടിയതിനെ തുടർന്ന് ചന്തേര സിഐ പി.നാരായണന്റെ നിർദേശ പ്രകാരം എസ്ഐ എം.വി. ശ്രീദാസിന്റെ നേതൃത്വത്തിൽ വീട് റെയ്ഡ് നടത്തി. പൊലീസ് റെയ്ഡിനെത്തിയപ്പോൾ വീട്ടിൽ 6 പേർ മദ്യപിക്കുന്നുണ്ടായിരുന്നു. വീട് വളയുന്നതിനിടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. മദ്യപാനത്തിനു ഉപയോഗിച്ച സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. വീട്ടുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാരായ സുരേശൻ കാനം, പി.ആർ.ഓമനക്കുട്ടൻ, സിവിൽ പൊലിസ് ഓഫിസർമാരായ ഗിരീഷ്, പ്രമോദ്, പ്രദീപൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ലോക്ഡൗൺ സൗകര്യം മുതലെടുത്ത് തീരമേഖലയിൽ വാറ്റും മദ്യ വിൽപനയും വർധിച്ചത് ജനജീവിതത്തിനു വെല്ലുവിളിയായിട്ടുണ്ട്. അടുത്തിടെ വലിയപറമ്പിന്റെ തെക്കൻ മേഖലയിൽ ഒരു വാറ്റു കേന്ദ്രം എക്സൈസ് സംഘവും നാട്ടുകാരും തകർക്കുകയുണ്ടായി. പിടിയിൽ പെടാതിരിക്കാൻ കായലിന്റെയും കടലോരത്തിന്റെയും പരിസരത്തുള്ള ഒഴിഞ്ഞ മറകൾ കേന്ദ്രമാക്കിയാണ് ലഹരി നിർമാണവും വിൽപനയും. ’ഓണം വിപണി’ ലക്ഷ്യമാക്കിയുള്ള അനധികൃത മദ്യം ഒഴുക്കും തകൃതിയാണ്. കഴിഞ്ഞ ആഴ്ച മാച്ചിക്കാട് നിന്നു 18 പെട്ടി കർണാടക മദ്യം പിടികൂടിയത് ഓണം വിപണി ലക്ഷ്യമാക്കിയാണെന്നു വ്യക്തമായിരുന്നു.
Discussion about this post