ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപി നേതാവിന്റെ വീടിനു നേർക്ക് ഭീകരാക്രമണം. സ്ഫോടനത്തിൽ നാലു വയസ്സുള്ള കുട്ടി കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ രജൗറി ജില്ലയിലായിരുന്നു സംഭവം.
ബിജെപി നേതാവിന്റെ വീട്ടിലേക്ക് ഭീകരർ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ബിജെപി നേതാവ് ജസ്ബീർ സിംഗിന്റെ കുടുംബാംഗമാണ് കൊല്ലപ്പെട്ട കുട്ടി. അതേസമയം ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയുടെ ഉപസംഘടനയായ പി എ എഫ് എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഇനിയും ഇത്തരത്തിൽ ആക്രമണങ്ങളുണ്ടാകുമെന്ന് ഭീകരർ മുന്നറിയിപ്പ് നൽകി. സംഭവത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് ബിജെപി ജമ്മു കശ്മീർ അധ്യക്ഷൻ രവീന്ദ്ര റെയ്ന പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംഭവത്തെ അപലപിച്ച് ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയും രംഗത്തെത്തി. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് അദ്ദേഹം അറിയിച്ചു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം അനന്ത്നാഗിൽ ബിജെപി നേതാവും ഭാര്യയും വെടിയേറ്റ് മരിച്ചിരുന്നു.
Discussion about this post