അമ്പലത്തറ : നാവികപാതയില്‍ നിരീക്ഷണം ശക്തമാക്കാനും തലസ്ഥാനത്ത് പുതിയ വ്യോമ നിരീക്ഷണ സംവിധാനം അടിയന്തരമായി നടപ്പാക്കാനും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശം. കടല്‍മാര്‍ഗം ശ്രീലങ്കയുമായി വളരെ അടുത്തുകിടക്കുന്ന നാവികപാതയെന്ന നിലക്ക് ലഹരികടത്ത്, മനുഷ്യക്കടത്ത്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് നാവികപാത ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണെന്ന കാര്യം കണക്കിലെടുത്താണ് ഈ നിര്‍ദേശം. തമിഴ്നാട് മുതല്‍ കേരളം വരെയുള്ള നാവികപാതയിലാണ് നിരീക്ഷണം ശക്തമാക്കുക.
വിഴിഞ്ഞത്ത് ക്രൂചെയിഞ്ചിങ്ങിനായി രാജ്യന്തര കപ്പലുകള്‍ കപ്പല്‍പാതക്ക് ഉള്ളിലേക്ക് സ്ഥിരമായി വരുന്നതും കൂടി പരിഗണിച്ചു. നിലവില്‍ കടലില്‍ വ്യോമസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും റഡാറിലൂടെയും ഉപഗ്രഹ ക്യാമറകളിലൂടെയും കണ്ണില്‍പെടാതെ കടലിലൂടെ കപ്പലുകളും ബോട്ടുകളും നാവികപാത താണ്ടുന്നത് തുടരുകയാണ്. ഇതിനെതുടര്‍ന്നാണ് നിരീക്ഷണം കര്‍ശനമാക്കാന്‍ നിര്‍ദേശം.
ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെയും കേരളത്തിലെയും കടലില്‍നിന്ന് ലഹരിവസ്തുക്കളും ആയുധങ്ങളുമായി പോയ ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ബോട്ടില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചത് കാരണമാണ് ഇൗ ബോട്ടുകള്‍ പിടികൂടാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ കടല്‍ അതിര്‍ത്തിക്കുള്ളില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചെന്ന് വിവരം കിട്ടിയതിനെതുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്കിയ നിര്‍ദേശത്തെതുടര്‍ന്നാണ് ബോട്ടുകള്‍ പിടികൂടിയത്.
നിലവില്‍ നാവികപാത വഴി കടന്നുപോകുന്ന കപ്പലുകള്‍ കപ്പലിലെ ഓട്ടോമാറ്റിക് സംവിധാനം ഓണാക്കിയാണ് കടന്നുപോകുന്നത്. ഇങ്ങനെ കടന്നുപോകുന്ന കപ്പലുകളെക്കുറിച്ച് തീരദേശസേനക്ക് റഡാറിലൂടെയും ഉപഗ്രഹ ക്യാമറകളിലൂടെയും വ്യക്തമായ വിവരങ്ങള്‍ ലഭിക്കും. എന്നാല്‍, ഇതില്‍നിന്ന് കണ്ണുവെട്ടിക്കാന്‍ ശ്രമിക്കുന്ന ബോട്ടുകളും കപ്പലുകളുമടക്കമുള്ളവ റഡാറിലോ ഉപഗ്രഹ ക്യാമറകളിലോ ചിത്രങ്ങള്‍ തെളിയാതിരിക്കാനായി കപ്പലിലെ ഓട്ടോമാറ്റിക് സംവിധാനം ഓഫാക്കും. ഇത് കാരണം നാവിക അതിര്‍ത്തി ലംഘിച്ച് കടക്കുന്ന ബോട്ടുകളെയും കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും നിരീക്ഷണ മുറികളിലിരുന്ന് കെണ്ടത്താന്‍ കഴിയില്ല. അതിനാലാണ് നിരീക്ഷണം ശക്തമാക്കുന്നത്.നിലവില്‍ തലസ്ഥാനത്ത് കടലില്‍ നിരീക്ഷണപ്പറക്കലിന് സംവിധാനങ്ങളില്‍ അടിയന്തരഘട്ടങ്ങളില്‍ കൊച്ചിയില്‍നിന്നാണ് വിമാനങ്ങളെത്തുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം കേന്ദ്രീകരിച്ച് രണ്ട് ഡോര്‍ണിയന്‍ വിമാനങ്ങളും നിരീക്ഷണ ഹെലികോപ്റ്ററും അടങ്ങുന്ന യൂനിറ്റ് രൂപവത്കരിക്കാന്‍ തീരസംരക്ഷണ സേന തീരുമാനിക്കുകയും ഇതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ സേനയുടെ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഏപ്രണില്‍ സ്ഥലം അനുവദിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ പിന്നീട് നിലയ്ക്കുകയും ചെയ്തു.
കടലില്‍ നിരീക്ഷണം ശക്തമല്ലാത്ത കാരണം മത്സ്യത്തൊഴിലാളികളുടെ ജീവനുകള്‍ പലപ്പോഴും അപകടത്തിലാണ്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍വരെയാണ് കടലില്‍ ഇന്ത്യയുടെ അധികാരപരിധി. ഈ പരിധി ‘ടെറിട്ടോറിയല്‍ സീ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 12 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍വരെയുള്ള ഭാഗം അംഗീകൃത കപ്പല്‍ ചാലാണ്. കപ്പല്‍ചാലില്‍ നിരീക്ഷണമില്ലെന്ന് കണ്ടാല്‍ കപ്പല്‍ചാല്‍ വിട്ട് തീരക്കടലിലേക്ക് കയറുന്ന കപ്പലുകള്‍ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകാറാണ് പതിവ്.
ഇത്തരത്തില്‍ പരിധികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികളെടുക്കാനും നിയമം ലംഘിക്കുന്ന കപ്പലുകളെ അപകട മുന്നറിയിപ്പ് നല്കി തിരികെ നാവികപാതയിലേക്കുതന്നെ തിരികെ മടക്കി അയക്കാനും കോസ്റ്റ് ഗാര്‍ഡിന് അധികാരമുണ്ട്. നിരീക്ഷണമില്ലാത്തതുകാരണം ഇത്തരം കാര്യങ്ങള്‍ പലപ്പോഴും കൃത്യമായി നടപ്പിലാകുന്നില്ല. കടലില്‍ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം തീരദേശമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള കടലോര ജാഗ്രതസമിതികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ യോഗം അടിക്കടി വിളിച്ചുചേര്‍ത്ത് സംശയകരമായ സാഹചര്യങ്ങളില്‍ കടലിലോ തീരത്തോ സംഭവങ്ങളോ വ്യക്തികളെയോ കണ്ടാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കാനും നിര്‍ദേശമുണ്ട്.
Discussion about this post