ഡൽഹി: ഐപിഎൽ കളിക്കുന്ന അഫ്ഗാൻ താരങ്ങൾക്ക് ടീമുകൾക്കൊപ്പം തുടരാമെന്ന് ബിസിസിഐ. പിന്നാലെ ടീമിലെ അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിക്കും യുഎഇയിൽ നടക്കുന്ന ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ ചേരാമെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് അറിയിച്ചു. ഈ മാസം 31ന് ടീം യുഎഇയിലേക്ക് തിരിക്കും.
എന്നാൽ സ്പിന്നർ റാഷിദ് ഖാൻ തന്റെ കുടുംബത്തെ കുറിച്ച് ഓർത്ത് ബുദ്ധിമുട്ടിലാണെന്ന് മുൻ ഇംഗ്ലീഷ് ക്യാപ്ടൻ കെവിൻ പീറ്റേഴ്സൺ പറഞ്ഞു. കുടുംബവുമായി ബന്ധപ്പെടാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയെ തുടർന്ന് വിമാനങ്ങളുടെ യാത്രാക്രമം തകിടം മറിഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ കളിക്കാർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയാണെന്നും പീറ്റേഴ്സൺ പറഞ്ഞു. കൊവിഡ് വ്യാപനം മൂലം പകുതിയിൽ നിർത്തി വെച്ചിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ പുനരാരംഭിക്കുമെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 19ന് ദുബായിൽ ചെന്നൈയും മുംബൈയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റ് പുനരാരംഭിക്കുക.
Discussion about this post