ഗുവാഹത്തി: രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് മിസോറാംകാര്‍ക്ക് നേരെ അസം പൊലീസ് വെടിവെച്ചതിനെ തുടർന്ന് അസം-മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. അയല്‍ സംസ്ഥാനത്ത് നിന്നും ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍ പോയവർക്ക് നേരെയായിരുന്നു അതിക്രമമെന്ന് മിസോറാം അധികൃതര്‍ വ്യക്തമാക്കി. ഒരു സ്ത്രീക്ക് കൈക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അസമിലെ ഹൈലകണ്ടി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഐത്ലങ് ത്ലാങ്പുയി പ്രദേശത്ത് ചൊവ്വാഴ്ചയാണ് വെടിവെപ്പുണ്ടായതെന്ന് കോലാസിബ് ഡെപ്യൂട്ടി കമീഷണര്‍ എച്ച്. ലാല്തലങ്ലിയാ പറഞ്ഞു. അസമിലെ ബിലിയാപൂരിലുള്ള നിബുസ് എന്നയാളില്‍ നിന്ന് ഇറച്ചി വാങ്ങാനാണ് മിസോറാമുകാര്‍ അയല്‍ സംസ്ഥാനത്തേക്ക് പോകാനൊരുങ്ങിയത്.
ജനങ്ങളോട് സംഘര്‍ഷത്തില്‍ പരിഹാരം കാണുന്നത് വരേയോ അല്ലെങ്കില്‍ കാര്യങ്ങള്‍ സാധരണ ഗതിയിലാകുന്നത് വരെയോ അതിര്‍ത്തിയിലെത്തരുതെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. പ്രദേശത്ത് ഏറെ നാളുകളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജൂലെ 26നുണ്ടായ സംഘര്‍ത്തില്‍ ആറ് അസം പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
165 കിലോമീറ്റര്‍ നീളമുള്ള അസം- മിസോറം അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ട് സംസ്ഥാനങ്ങളുടെ മൂന്ന് ജില്ലകള്‍ ഇവിടെ അതിര്‍ത്തി പങ്കിടുന്നു. ബ്രിട്ടീഷ് ഭരണകാലത്തുള്ള രണ്ട് അതിര്‍ത്തി നിര്‍ണയങ്ങളില്‍ ഏത് പിന്തുടരണം എന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് തര്‍ക്കത്തിനുള്ള മൂലകാരണം.
Discussion about this post