തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിൽ തമ്മിലടിയും കൂട്ടരാജിയും തുടരുന്നു. വിഷയത്തിൽ കുറ്റവാളികളോട് പാർട്ടി സ്വീകരിക്കുന്ന അനുഭാവ നിലപാട് അണികൾക്കുള്ളിൽ പ്രതിഷേധത്തിന് കാരണമാകുകയാണ്. പലയിടങ്ങളിലും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ നേതാക്കൾ ഇരുട്ടിൽ തപ്പുകയാണ്.
അഴിമതിക്കാരെ സംരക്ഷിക്കുകയും അത് ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയും ചെയ്യുന്നതാണ് പാർട്ടി നയമെന്നാണ് അണികളുടെ ആരോപണം. അതേസമയം ബാങ്ക് തട്ടിപ്പിനെതിരെ ബിജെപിയും യുഡിഎഫും ഉയർത്തുന്ന പ്രതിഷേധങ്ങൾ തുടരുകയാണ്. മന്ത്രി ആർ. ബിന്ദു മത്സരിച്ച മണ്ഡലത്തിലേക്കുള്ള പണം കരുവന്നൂരിൽ നിന്നാണ് പോയതെന്നും, എ.സി. മൊയ്തീന്റെ ബന്ധുക്കളാണ് തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. സഹകരണ ബാങ്ക് തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനാണെന്ന് ബിജെപി ആരോപിക്കുന്നു. അന്വേഷണം നടത്തിയാൽ ഉന്നത സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും ബിജെപി വ്യക്തമാക്കുന്നു.
Discussion about this post