കാബൂള്‍: താലിബാന് കാബൂള്‍ കീഴടക്കിയ ശേഷം പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകൾ. നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നില്‍വച്ച് തല്ലിക്കൊല്ലുകയും ശേഷം വീട്ടിലേക്ക് ഗ്രനേഡ് അറിയുകയും ചെയ്തു. രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളില്‍നിന്ന് പിടിച്ചിറക്കി തൂക്കിക്കൊല്ലുകയാണെന്ന് ബ്രിട്ടീഷ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരാളുടെ കൈ പുറകില്‍ കെട്ടി ദേഹത്ത് ടാര്‍ ഒഴിക്കുന്നതും ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു കൊലപ്പെടുത്തിയതും വിരല്‍ ചൂണ്ടുന്നത് പഴയ മാരകമായ താലിബാന് ഭരണത്തിലേക്കാണ്. അശാന്തി നിറഞ്ഞ ആ ഇരുണ്ട നാളുകളിലേക്കുള്ള ഒരു തിരിച്ച് പോക്കിലാണ് അഫ്ഗാന് ഇപ്പോള്‍. ചിത്രങ്ങള്‍ സഹിതം ബ്രിട്ടിഷ് മാധ്യമമായ ‘ഡെയ്ലി മേയില്‍’ താലിബാന്റെ ക്രൂരകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാബൂളിലാണ് കാര്‍ മോഷ്ടാവെന്ന് ആരോപിച്ച് ഒരാളുടെ ദേഹത്ത് ടാര്‍ ഒഴിച്ചത്. താഖര്‍ പ്രവിശ്യയിലെ തലോഖാനിലാണ് ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ച സ്ത്രീയെ താലിബാന് വെടിവച്ചു കൊലപ്പെടുത്തിയത്. ചോര തളംകെട്ടി കിടക്കുന്ന സ്ത്രീയുടെ മൃതദേഹത്തിനരികെ നിസ്സഹായരായി അവരുടെ മാതാപിതാക്കള്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. താലിബാനില്‍ നിന്നും രക്ഷപെടാനുള്ള ശ്രമം അഫ്ഗാന് ജനത ഇപ്പോഴും തുടരുകയാണ്.
സൈന്യം ഉപേക്ഷിച്ചു പോയ ഹെലികോപ്റ്ററുകള്‍ താലിബാന് ഭീകരർ കീഴടക്കിയതിന്റെയും കൊലപാതകങ്ങള്‍ക്ക് ശേഷം കൂട്ടം കൂടി കൈകളില്‍ തോക്കേന്തി ഡാന്‍സ് കളിച്ച് ആടിത്തിമിര്ക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.
മാത്രമല്ല താലിബാന്റെ ആക്രമണത്തില്‍ അഫ്ഗാനിലെ എയര്‍ ഫോഴ്സിന്റെ ക്യാപ്റ്റന്‍ സഫിയ ഫിറോസ് അതിക്രൂരമായി കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അഫ്ഗാന് വ്യോമസേനയുടെ ക്യാപ്റ്റനായിരുന്നു സഫിയ ഫിറോസ്. താലിബാന് കലാപത്തെ ചെറുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് പ്രസിദ്ധമായിരുന്നു. പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച്, അഫ്ഗാന് വ്യോമസേനയിലെ രാജ്യത്തെ രണ്ടാമത്തെ വനിതാ പൈലറ്റായിരുന്നു സഫിയ. താലിബാന് ആംഗങ്ങള്‍ കല്ലെറിഞ്ഞാണ് സഫിയയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post