തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോൾ കൊവിഡിന്റെ രണ്ട് തരംഗങ്ങളെയും സംസ്ഥാനം വിജയകരമായി നേരിട്ടുവെന്ന അവകാശവാദവുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. മൂന്നാം തരംഗം വന്നാൽ അതിനെ നേരിടാനും നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വീടിനുള്ളില്‍ രോഗവ്യാപനം ഉണ്ടാവാം എന്നതിനാല്‍ ആളുകള്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. സെപ്തംബര്‍ 30-നുള്ളില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. വാക്സിനേഷൻ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
വാക്സിൻ വിതരണത്തിന്റെ കാര്യത്തിൽ അനുകൂലമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. സെപ്തംബര്‍ 30-ഓടെ ആവശ്യപ്പെട്ട അത്രയും വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഐ.സി.എം.ആറിന്റെ സിറോപ്രിവലന്‍സ് സ്റ്റഡി അനുസരിച്ച് രോഗം വന്നവരുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണെന്നും മന്ത്രി അവകാശപ്പെട്ടു.
ഇവിടെ 50 ശതമാനം ആളുകള്‍ക്ക് ഇനിയും രോഗം വന്നിട്ടില്ല. ടെസ്റ്റിന്റേയോ രോഗികളുടേയോ കണക്ക് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. മറ്റൊരു സംസ്ഥാനത്തും ഇത്രയും സുതാര്യമായ ഒരു സംവിധാനമില്ലെന്നും വീണ ജോർജ്ജ് പറഞ്ഞു.
Discussion about this post