ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ഇന്ന് ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്നു. അധർമ്മം നൈമിഷികമാണെന്നും ധർമ്മം മാത്രമാണ് ശാശ്വതമെന്നും ഉദ്ഘോഷിച്ച ഭഗവാൻ നാരായണന്റെ ഒൻപതാമത്തെ അവതാരമായി കംസന്റെ കൽത്തുറുങ്കിൽ ഗോവിന്ദൻ ഭൂജാതനായ പുണ്യസുദിനം. മഹാഭാരതമെന്നും ശ്രീമഹാഭാഗവതമെന്നും ശ്രീമദ്ഭഗവത് ഗീതയെന്നുമുള്ള പുണ്യഗ്രന്ഥങ്ങളിൽ കലിയുഗത്തിന്റെ നാമജപ പുണ്യമായി ധർമ്മ മാർഗ്ഗ ദീപമായി ജ്വലിച്ചു നിൽക്കുകയാണ് ശ്രീകൃഷ്ണ ഭഗവാൻ.
കാലനേമിയുടെ അവതാരമായ കംസന്റെ ഭരണത്തിൻ കീഴിൽ ദ്വാരകയിൽ അധർമ്മം കൊടികുത്തി വാഴുന്ന കാലത്താണ് കംസന്റെ കൽത്തുറുങ്കിൽ വസുദേവ ദേവകീ പുണ്യമായി ഭഗവാൻ അവതാരമെടുക്കുന്നത്. ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് ഭഗവാൻ അവതരിച്ചത്. അതിനാൽ ‘ഗോകുലാഷ്ടമി’, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഈ പുണ്യദിനം അറിയപ്പെടുന്നു.
തത്വചിന്തകൾക്കും വിശകലനങ്ങൾക്കും അതീതനായി ദ്വാപര യുഗത്തിലാകമാനം നിറഞ്ഞു നിൽക്കുന്ന ധർമ്മ പ്രകാശമാണ് ഭഗവാൻ ശ്രീകൃഷ്ണൻ. അറിവുകൾക്കും ബോധത്തിനുമപ്പുറം മഹത്തരമായ ബ്രഹ്മസാക്ഷാത്കാരത്തിന്റെ പരകോടിയായി മഹത്തുക്കൾ ശ്രീകൃഷ്ണ ഭഗവാനെ കാണുന്നു. എല്ലാമറിയുന്ന ജഗന്നിയന്ത്രിതാവായി കുരുക്ഷേത്ര ഭൂമിയിൽ പാർത്ഥന് ഗീതോപദേശം നൽകുന്ന ഭഗവാൻ, അമ്മമാരുടെ മടിയിൽ ഒന്നുമറിയാത്ത ഉണ്ണിക്കണ്ണനാകുന്നു.
അനിശ്ചിതമായ സുനിശ്ചിതത്വവും സഗുണമായ നിർഗുണത്വവും സാകാരമായ നിരാകാരത്വവുമാണ് ഭഗവാൻ. തന്നെ ഭർത്സിക്കുന്നവർക്ക് അതിന്റെ ഫലമായി പ്രതികാരമോ തന്നെ പാടിപ്പുകഴ്ത്തുന്നവർക്ക് തത്ഫലമായി പാരിതോഷികങ്ങളോ താൻ നൽകുന്നില്ല, മറിച്ച് പ്രതിഫലേച്ഛയില്ലാതെ കർമ്മം ചെയ്യുന്നവർക്കുള്ള ഉത്തരമാണ് താൻ എന്ന കൃഷ്ണ വചനത്തിലപ്പുറം മറ്റൊരു ആസ്തികതയോ നാസ്തികതയോ നമുക്ക് ദർശിക്കാൻ സാദ്ധ്യമാകുന്നില്ല എന്ന തിരിച്ചറിവിൽ മിഴികളിൽ തുളുമ്പുന്ന നിഷ്കളങ്കമായ മിഴിനീരാണ് ഭഗവാൻ.
Discussion about this post