ശ്രീനഗർ: രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനും പാകിസ്താൻ പതാക മൃതശരീരത്തിൽ പുതപ്പിച്ചതിനും മരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ കുടുംബാംഗങ്ങൾക്കെതിരെ ശനിയാഴ്ച ബഡ്ഗാം പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ബുധനാഴ്ച വൈകുന്നേരമാണ് ദീർഘകാല രോഗത്തെ തുടർന്ന് ഗീലാനി (92) ഹൈദർപോരയിലെ വസതിയിൽ അന്തരിച്ചത്. രാത്രിയുടെ മറവിൽ പോലീസ് മൃതദേഹം തട്ടിയെടുത്ത് നിശബ്ദമായി കുഴിച്ചിടുകയാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചെങ്കിലും ഈ കുറ്റം പോലീസ് നിഷേധിച്ചു. ഗീലാനിയുടെ ദേഹത്ത് പാകിസ്ഥാൻ പതാക പുതപ്പിച്ചിരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഗീലാനിയുടെ മരണത്തെ തുടർന്ന് ബുദ്ഗാം ജില്ലയിലെ നർക്കരയിൽ ഒരു ചെറിയ കല്ലേറ് നടന്നെങ്കിലും കശ്മീർ താഴ്‌വരയിലുടനീളം സ്ഥിതി ശാന്തമായിരുന്നു. ഗീലാനിയുടെ മരണത്തെ തുടർന്ന് ക്രമസമാധാനം നിലനിർത്തുന്നതിന് നിരവധി പ്രതിരോധ നടപടികൾ സ്വീകരിച്ചതായി ഐജിപി വിജയ് കുമാർ പറഞ്ഞു. അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗീലാനിയുടെ മരണശേഷം നിർത്തിവച്ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ, മൊത്തത്തിലുള്ള സുരക്ഷാ സ്ഥിതി അവലോകനം ചെയ്ത ഉടൻ പുനസ്ഥാപിക്കപ്പെടുമെന്നും, സെല്ലുലാർ വോയ്‌സ് കോളും ബ്രോഡ്ബാൻഡ് സേവനങ്ങളും വെള്ളിയാഴ്ച തന്നെ പുനസ്ഥാപിച്ചതായും വിജയ് കുമാർ കൂട്ടിച്ചേർത്തു.
Discussion about this post