കൊൽക്കത്ത: ബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല. ഭവാനിപൂരില്‍ മമതാ ബാനർജി പാർട്ടി സ്ഥാനാർഥിയാകുമെന്ന് തൃണമൂൽ കോൺഗ്രസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 30 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ മൂന്നിന് നടക്കും.
മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നു മത്സരിച്ച മമത, തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. മമതയ്ക്ക് മത്സരിക്കാൻ ഭവാനിപൂരിലെ തൃണമൂൽ എംഎൽഎ സോവന്‍ദേവ് ചതോപാധ്യ രാജിവച്ചിരുന്നു.
ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബംഗാളിലെ സംസർഗഞ്ച്, ജംഗിപ്പൂർ എന്നീ മണ്ഡലങ്ങളിലും ഇതേ ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പും വോട്ടെണ്ണലും.
Discussion about this post