ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകളുമായി നാട്ടിൽ സജീവമായിരുന്ന യുവാവ് മയക്കുമരുന്നുമായി പിടിയിൽ. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യനെയാണ് (25) 1.590 ഗ്രാം എംഡിഎംഎയുമായി ജില്ലാ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ’ (ADMIN) എന്ന സംഘടനയുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഹരി വിരുദ്ധ മാഫിയകൾക്കെതിരെ നാട്ടിൽ വലിയ രീതിയിൽ സംസാരിക്കുകയും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ആളാണ് പിടിയിലായ ഷർഫിൻ സെബാസ്റ്റ്യൻ.
ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച അതീവ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ഡാൻസാഫ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഡാൻസാഫ് സംഘവും പെരുമ്പെട്ടി പോലീസും ചേർന്ന് ഇയാളുടെ എഴുമറ്റൂരിലെ വീട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. പോലീസ് എത്തിയപ്പോൾ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊരു മുറി കാണിച്ച് പൊലീസിനെ വഴിതിരിച്ചുവിടാൻ ഷർഫിൻ പരമാവധി ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ പോലീസ് സംഘം ഇയാളുടെ കിടപ്പുമുറിയിൽ വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് മുറിയിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾക്കിടയിൽ പ്രത്യേകം തയാറാക്കിയ ഒരു രഹസ്യ അറയിൽ നിന്നുമാണ് എംഡിഎംഎ പാക്കറ്റുകൾ കണ്ടെടുത്തത്. ലഹരിമരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലറും എൽ ഷേപ്പിലുള്ള ഫ്യൂമിങ് പൈപ്പുകളും പ്ലാസ്റ്റിക് ട്യൂബുകളും ഇയാളുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തകനായി നടന്നിരുന്ന ഷർഫിൻ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാൾ മുൻപും എറണാകുളം ടൗൺ, പാലാരിവട്ടം എന്നീ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇതിന് പുറമെ സ്ത്രീകളെ ആക്രമിച്ചതുൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. ഈ വിവരങ്ങളെല്ലാം മറച്ചുവെച്ചാണ് ഇയാൾ നാട്ടിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന ഭാരവാഹിയെന്ന വ്യാജേന മാന്യനായി നടന്നിരുന്നത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റ് ഉന്നതർക്ക് പങ്കുണ്ടോ എന്നും അറിയാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.












