പുത്തൂർ : പുത്തൂർ പഞ്ചായത്തിലെ വെട്ടുകാട് തമ്പുരാട്ടിമൂലയിലും സുവോളജിക്കൽ പാർക്കിനടുത്ത് മാഞ്ചേരിയിലും മിന്നൽ ചുഴലിക്കാറ്റ്. അരമണിക്കൂറിനിടെ വ്യത്യസ്ത സമയങ്ങളിൽ മൂന്നുമിനിറ്റ് വീതം വീശിയ മിന്നൽ ചുഴലിക്കാറ്റ് മലയോരത്ത് രണ്ടിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണുണ്ടാക്കിയിരിക്കുന്നത്. മഴയും മേഘവും ഒരു സ്ഥലത്തുണ്ടാവുമ്പോൾ അടുത്ത പ്രദേശത്ത് മേഘങ്ങളുടെ തള്ളൽമൂലമുണ്ടാവുന്ന വാതവിസ്ഫോടനം (down burst) എന്ന പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.
വിവിധ സ്ഥലങ്ങളിലായി എട്ട് ഏക്കറിലെ റബ്ബർമരങ്ങൾ ഒടിഞ്ഞുവീണു. കുലച്ച 3,000 നേന്ത്രവാഴകൾ നശിച്ചു. ശക്തമായ മഴയ്ക്കുശേഷമാണ് വലിയ ശബ്ദത്തോടെ മരങ്ങൾ ആടിയുലഞ്ഞ് നിലംപതിച്ചത്. തെങ്ങുകൾ വട്ടംമുറിഞ്ഞ് ദൂരേക്കു വീണു. വൈദ്യുതിത്തൂണുകൾ ഒടിഞ്ഞ് കമ്പികൾ പൊട്ടിവീണതോടെ പ്രദേശം മുഴുവൻ ഇരുട്ടിലായി. വഴിയിൽ പലയിടത്തും മരങ്ങൾ വീണുകിടന്നത് നാട്ടുകാർ മുറിച്ചുനീക്കി. മരങ്ങൾ മറിഞ്ഞുവീണും കാറ്റിൽ മേൽക്കൂരകൾ പറന്നുപോയതുമായ വീടുകൾ മിക്കതും താമസിക്കാനാവാത്ത നിലയിലാണ്.
റവന്യൂമന്ത്രി കെ. രാജൻ ഓൺലൈനിൽ അടിയന്തരയോഗം വിളിച്ചു. നാശനഷ്ടം നേരിട്ടവർക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ടുദിവസത്തിനുള്ളിൽ പരാതി നൽകാനുള്ള സൗകര്യമൊരുക്കിയതായും പ്രശ്നപരിഹാരത്തിന് വൈകാതെ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
എന്താണ് വാതവിസ്ഫോടനം (down burst)
മഴക്കാലത്ത് ഉയർന്നുപൊങ്ങുന്ന ഇടിമിന്നൽ മേഘങ്ങൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന മർദം താഴേക്കെത്തുമ്പോഴാണ് വാതവിസ്ഫോടനം ഉണ്ടാകുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. ഗോപകുമാർ ചോലയിൽ പറയുന്നു. മഴക്കാലത്ത് ഇടിമിന്നൽ മേഘങ്ങൾ മുകളിലേയ്ക്ക് വളർന്നാണ് ഇങ്ങനെ മർദമുണ്ടാകുന്നത്.
മഴയോടൊപ്പമോ മഴയില്ലാത്തപ്പോഴോ ഇത്തരത്തിൽ കാറ്റുണ്ടാകാം. ഏകദേശം അഞ്ച് കിലോമീറ്ററിനുള്ളിലേ കാറ്റുണ്ടാകൂ. ചുഴലിപോലെ കനത്ത കാറ്റുവീശി വ്യാപകമായ നാശമുണ്ടാക്കും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗമുണ്ടാകും. 45 കിലോമീറ്ററിലധികം വേഗമുള്ളതിനെത്തന്നെ ശക്തമായ കാറ്റ് എന്നാണ് കാലാവസ്ഥാവകുപ്പ് രേഖപ്പെടുത്തുന്നത്.
ഇടിമിന്നൽ മേഘങ്ങളുടെ സാന്നിധ്യം അടുത്തകാലത്തായി കേരളത്തിലെ പല ഭാഗത്തും ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് അന്തരീക്ഷത്തിലെ മേഘങ്ങൾക്കുണ്ടാകുന്ന അവസ്ഥാന്തരങ്ങളാണിതെല്ലാമെന്നും ഡോ. ഗോപകുമാർ പറയുന്നു.
Discussion about this post