ഡല്‍ഹി : ഏറെ വിവാദങ്ങളും പ്രതിപക്ഷത്തിന്റെ അടക്കം ആരോപണങ്ങളും നേരിട്ടപ്പോഴും ഫ്രാന്‍സില്‍ നിന്നും റഫാല്‍ വാങ്ങുന്നതിനുള്ള തീരുമാനം റദ്ദാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കണമെന്ന വ്യോമസേനയുടെ അതിയായ ആഗ്രഹങ്ങളും, ഈ വിമാനങ്ങള്‍ കൂടി എത്തിയാല്‍ സേനയ്ക്കുണ്ടാകുന്ന പുതുശക്തിയും മനസിലാക്കിയാണ് റഫാലിനായി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് പോയത്. ഇപ്പോഴിതാ റഫാലിനെ സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ശരി വയ്ക്കുന്നതാണ്.
ഫ്രാന്‍സില്‍ നിന്നും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയ 36 റഫാലുകളും അടുത്ത മൂന്ന് മാസങ്ങള്‍ കൊണ്ട് ഇന്ത്യന്‍ വ്യോമസേനയുടെ കൊടിക്കീഴില്‍ അണിനിരക്കും എന്ന് ഉറപ്പായിരിക്കുകയാണ്. അടുത്ത മൂന്ന് മാസങ്ങളിലായി ഓരോ മാസവും മൂന്ന് വീതം റഫാലുകളാവും ഫ്രാന്‍സ് കൈമാറുക. ഇതില്‍ ആദ്യാ ബാച്ച് അടുത്ത മാസം 13 ന് ജാംനഗര്‍ ബേസില്‍ ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.
പതിവ് പോലെ ഫ്രാന്‍സില്‍ നിന്നും നിര്‍ത്താതെ ഇന്ത്യയിലേക്ക് പറക്കുന്ന കരുത്തന്‍മാര്‍ക്ക് ആവശ്യമായ ഇന്ധനം യു എ ഇയുടെ ആകാശത്ത് വച്ച് നല്‍കും.
ഇന്ത്യ ഫ്രാന്‍സിനോട് ആവശ്യപ്പെട്ട പ്രകാരം എല്ലാ വിമാനങ്ങളും എത്തിയ ശേഷം ജനുവരിമാസത്തോടെ വിമാനങ്ങളില്‍ അത്യാധുനിക ആയുധങ്ങളും, ശേഷി വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികമായ മെച്ചപ്പെടുത്തലുകളും നടത്തും. ഇതിന് പിന്നാലെ ഇസ്രായേലില്‍ നിന്നും ഇന്ത്യ സ്വന്തമാക്കുന്ന ചില സംവിധാനങ്ങള്‍ കൂടി റഫാലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എയര്‍ ടു ഗ്രൗണ്ട്, എസ് സി എല്‍ പി ലാന്‍ഡ് അറ്റാക്ക്, എയര്‍ ടു എയര്‍ മിസൈലുകള്‍ എന്നിവയില്‍ ഏറ്റവും ഉയരത്തിലും കൃത്യതയോടും പ്രയോഗിക്കാവുന്ന ആയുധങ്ങള്‍ റഫാലില്‍ ഘടിപ്പിക്കും. കൂടുതല്‍ ശക്തമായ റേഡിയോ ആള്‍ട്ടിമീറ്റര്‍, റഡാര്‍ മുന്നറിയിപ്പ് റിസീവര്‍, ലോ ബാന്‍ഡ് ജാമര്‍, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് അപ്പ്, സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍, ഗ്രൗണ്ട് മൂവിംഗ് ടാര്‍ഗെറ്റ് ഇന്‍ഡിക്കേറ്റര്‍, ട്രാക്കിംഗ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്ക്, മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നവയില്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള മാറ്റങ്ങള്‍ റഫാലിന്റെ മേന്മയും കരുത്തും വര്‍ദ്ധിപ്പിക്കും.
വ്യോമസേന റഫാലില്‍ കൂടുതല്‍ കരുതരാകുമ്പോൾ നാവിക സേനയും തങ്ങളുടെ വിമാന വാഹിനി കപ്പലുകളില്‍ റഫാലിനെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ റഫാലുകള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലാണ് സാങ്കേതിക നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഇന്ത്യയുടെ കരുത്തായ സുഖോയ് വിമാനങ്ങളുടെ ഇരട്ടി കരുത്താണ് റഫാലിനെ സ്വന്തമാക്കാന്‍ നേവിയേയും പ്രേരിപ്പിക്കുന്നത്.
റഫാലിന്റെ ഒരു സ്‌ക്വാഡ്രണ്‍ റഷ്യന്‍ സു 30 എംകെഐയുടെ 2.5 സ്‌ക്വാഡ്രണുകള്‍ക്ക് തുല്യമാണ്. ഇതിന് പുറമേ ഇന്ത്യന്‍ വ്യോമ പ്രതിരോധത്തിന് ശക്തമായ കവചമൊരുക്കാന്‍ റഷ്യയില്‍ നിന്നും സ്വന്തമാക്കുന്ന എസ് 400 വ്യോമ പ്രതിരോധ സംവിധാനം കൂടി എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്.
Discussion about this post