തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയുടെ എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് പ്രോഗ്രാം കോഴ്സില്‍ ഗുരുജിയുടെ ‘രാഷ്ട്ര വിചാരം’ പാഠ്യ വിഷയം ആക്കാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് സന്ദീപ് വാചസ്പതി. മറ്റാരോ എഴുതിയ പുസ്തകത്തില്‍ ഉള്ള കാര്യങ്ങള്‍ ആണ് ഗുരുജിയുടെ അഭിപ്രായങ്ങള്‍ എന്ന പേരില്‍ ആര്‍.എസ്.എസിന്റേതുമായി പ്രചരിക്കാന്‍ പോകുന്നത്. മറ്റുള്ളവര്‍ എഴുതിയതിന് മറുപടി പറയേണ്ട ബാധ്യത ആര്‍.എസ്.എസിനില്ല എന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ സന്ദീപ് പറയുന്നു.
സന്ദീപിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:-
‘കണ്ണൂര്‍ സര്‍വകലാശാലയുടെ എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് പ്രോഗ്രാം കോഴ്സില്‍ ഗുരുജിയുടെ ‘രാഷ്ട്ര വിചാരം’ പാഠ്യ വിഷയം ആക്കാനുള്ള നീക്കം കുത്സിത ശ്രമവും ചരിത്ര ബോധത്തിന്റെ അഭാവവുമായി മാത്രമേ കാണാനാകൂ. ഗുരുജിയുടെ ഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രണ്ട് ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല എന്നതാണ് രസകരമായ വസ്തുത. ‘We or Our Nationhood Defined’ എന്ന പുസ്തകത്തിലെ 3 അദ്ധ്യായങ്ങള്‍ പാഠ്യ വിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് വീര സവര്‍ക്കരുടെ സഹോദരന്‍ ഗണേശ് ദാമോദര സവര്‍ക്കര്‍ മറാത്തിയില്‍ എഴുതിയ രാഷ്ട്ര മീമാംസ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ളീഷ് പരിഭാഷ മാത്രമാണ്. പരിഭാഷകന്‍ ഗുരുജി ആണെന്ന് മാത്രം. അതാണ് ഗുരുജിയുടെ രചന എന്ന നിലയില്‍ പാഠ്യ വിഷയമാക്കിയിരിക്കുന്നത്.
രണ്ടാമത്തേത് ‘വിചാരധാര’യില്‍ നിന്നുള്ള ‘ആഭ്യന്തര ഭീഷണി’ എന്ന അധ്യായമാണ്. ഈ ഗ്രന്ഥവും ഗുരുജി എഴുതിയതല്ല. പുസ്തകത്തിനൊപ്പമുള്ള പ്രസാധക കുറിപ്പില്‍ തന്നെ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്.
ചരിത്ര ബോധമില്ലാതെ ഇതും ഗുരുജിയുടെ രചനയായി എണ്ണുകയാണ്. ഗുരുജിയെപറ്റിയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ കുറിച്ചും പഠിപ്പിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ മൗലിക കൃതികള്‍ നിരവധിയുണ്ട്. ആര്‍.എസ്.എസിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരിയേട്ടന്‍ എഡിറ്റ് ചെയ്ത് 12 വല്യ വാല്യങ്ങളിലായി ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും പുറത്തിറക്കിയ ശ്രീഗുരുജി സാഹിത്യ സര്‍വ്വസ്വം ലഭ്യമാണ്. അതില്‍ ഉള്ള കാര്യങ്ങള്‍ ആണ് ഗുരുജിയുടെ അഭിപ്രായങ്ങള്‍ അതുവഴി ആര്‍.എസ്.എസിന്റേതും. അല്ലാതെ മറ്റുള്ളവര്‍ എഴുതിയതിന് മറുപടി പറയേണ്ട ബാധ്യത ആര്‍.എസ്.എസിനില്ല.
ഏതെങ്കിലും ദര്‍ശനം പഠിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുമെന്ന ചിന്തയുമില്ല. അത് ആര്‍ എസ്.എസിന്റെ ചെലവില്‍ വേണ്ടന്നെ ഉള്ളൂ. ചരിത്ര ബോധമില്ലാതെ അസത്യം പ്രചരിപ്പിക്കുന്നവരുടെ അജണ്ട മറ്റെന്തോ ആണെന്ന കാര്യം സംശയമില്ല. കയ്യടിക്കുന്നവരോട് കൂടിയാണ്. ഇതിന് പിന്നില്‍ ഗൂഡ അജണ്ട ഉണ്ടെന്ന് അവരും തിരിച്ചറിയണം’.
Discussion about this post