തിരുവനന്തപുരം: നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം കോർപറേഷന്റെ നാലു സോണൽ ഓഫിസുകളിലെ ഉദ്യോഗസ്ഥർ തട്ടിയത് ലക്ഷങ്ങൾ. സംസ്ഥാന ഓഡിറ്റു വകുപ്പിന്റെ കൺകറന്റ് ഓഡിറ്റു വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ പണംതിരിമറി പിടികൂടിയത്. ഏകദേശം 33.96 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു.
നേമം, ശ്രീകാര്യം, ഉള്ളൂർ, ആറ്റിപ്ര സോണൽ ഓഫിസുകളിലാണ് പണം തട്ടിപ്പു കണ്ടെത്തിയത്. നേമത്തു 26,74,333 രൂപയാണ് ഉദ്യോഗസ്ഥർ തട്ടിയത്. ഇവിടത്തെ സൂപ്രണ്ട് എസ്. ശാന്തി, കാഷ്യർ എസ്. സുനിത എന്നിവരെ ബുധനാഴ്ച സസ്പെൻഡു ചെയ്തു. ശ്രീകാര്യം സോണൽ ഓഫിസിലാണ് തട്ടിപ്പ് ആദ്യം കണ്ടെത്തിയത്. കണക്കുകൾ പരിശോധിച്ചപ്പോൾ ആദ്യം 1.74 ലക്ഷത്തിന്റെ കുറവു കണ്ടെത്തി. വിശദ പരിശോധനയിൽ ഇതു 5.40 ലക്ഷമായി കൂടി. സംഭവത്തിൽ ഓഫിസ് അറ്റൻഡന്റ് ബിജു, ബിൽ കലക്ടർ അനിൽ എന്നിവരെ നേരത്തെ സസ്പെൻഡു ചെയ്തിരുന്നു.
ഉള്ളൂർ, ആറ്റിപ്ര സോണലുകളിൽ രണ്ടു ലക്ഷത്തിൽ താഴെയുള്ള ക്രമക്കേടാണ് കണ്ടെത്തിയത്. ഇതു കണക്കുകൾ ക്രമപ്പെടുത്തിയപ്പോൾ സംഭവിച്ചതാണോയെന്നറിയാൻ വിശദ പരിശോധന നടത്തും.
ഒരു ദിവസത്തെ കലക്‌ഷൻ ബാങ്കിൽ അടക്കുന്ന സമയം ഒന്നിനു പകരം രണ്ടു ചെല്ലാനുകളിൽ ബാങ്കിന്റെ സീൽ പതിപ്പിച്ചു വാങ്ങും. ഇതു രേഖകളാക്കിയാണ് തട്ടിപ്പ്. ബാങ്ക് സീൽ പതിപ്പിച്ചിട്ടുള്ള ചെല്ലാൻ ആയതിനാൽ ക്രമക്കേട് എളുപ്പം കണ്ടുപിടിക്കാൻ കഴിയില്ല. ഈ പഴുതാണ് പണം തട്ടാൻ ഉപയോഗിച്ചത്.
സോണൽ ഓഫിസുകളിൽ വ്യാപക പണാപഹരണം പുറത്തായതിനു പിന്നാലെ കോർപറേഷൻ സെക്രട്ടറിയിൽ നിന്നു തദ്ദേശ മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.
Discussion about this post