തിരൂര്‍ (മലപ്പുറം): മറ്റ് മണിചെയിന്‍ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട തന്ത്രങ്ങള്‍ പ്രയോഗിച്ച് ആളുകളെ വീഴ്ത്തി ക്യൂനെറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയവര്‍. പണം നല്‍കുന്നതോടൊപ്പം ഇന്റര്‍വ്യൂ കൂടി നടത്തിയാണ് ഇവർ നിക്ഷേപകരെ ആകര്‍ഷിച്ചത്. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിലെ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുള്ളതിനാല്‍ ആധികാരികതയുണ്ടാക്കലായിരുന്നു ലക്ഷ്യം. ഇന്റര്‍വ്യൂ കൂടി ‘പാസാകണമെന്ന്’ ഏജന്റുമാര്‍ അറിയിച്ചപ്പോള്‍ പലര്‍ക്കും വിശ്വാസ്യത വന്നതായാണ് പറയുന്നത്. ഇതിനാല്‍ ഉറ്റബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം നിക്ഷേപം സ്വീകരിച്ചു.
പ്രധാനമായി രണ്ട് വാഗ്ദാനങ്ങളാണ് ഏജന്റുമാര്‍ നല്‍കുന്നത്. ഒരു ദിവസം രണ്ടോ, മൂന്നോ മണിക്കൂര്‍ ജോലി ചെയ്താല്‍ രണ്ട് വര്‍ഷത്തിനകം ലക്ഷങ്ങളുടെ വരുമാനം നേടാം. രണ്ട് വര്‍ഷം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടും മികച്ച വരുമാനം ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ തുകയോ അതില്‍ കൂടുതലോ തിരിച്ചുതരും. എന്നാല്‍, വാഗ്ദാനത്തില്‍ വീണവര്‍ക്ക് പിന്നീടാണ് ഇത് മറ്റൊരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങാണെന്ന് മനസിലായതും വഞ്ചിതരായതറിഞ്ഞതും.
ക്യൂനെറ്റിന്റെ പേരില്‍ തട്ടിപ്പിനിരയായവരില്‍ നിരവധി പ്രവാസി മലയാളികളുമുണ്ട്. ഭൂരിഭാഗവും സാധാരണക്കാരും വിസിറ്റിങ് വിസയിലെത്തിയവരുമാണ്. കൂടുതല്‍ പ്രവാസികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തങ്ങളും വഞ്ചിതരായെന്ന് പറയുന്നുണ്ട്. എന്നാല്‍, രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരാണ് ക്യൂനെറ്റിന്റെ നിയമ പ്രശ്നങ്ങള്‍ നടത്തുന്നത് എന്നാണ് ഏജന്റുമാര്‍ പറയുന്ന ന്യായം.
Discussion about this post