തിരുവനന്തപുരം: തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മോൺസനെ സഹായിച്ച പോലീസുകാർക്കെതിരേ ഇന്റലിജൻസ് അന്വേഷണത്തിന് നിർദേശം. മോൺസനുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, മുൻ ഡി.ഐ.ജി. സുരേന്ദ്രൻ, എറണാകുളം എ.സി.പി. ലാൽജി തുടങ്ങിയവരാണ് അന്വേഷണപരിധിയിലുള്ളത്.
വമ്പൻ തട്ടിപ്പുകാരനായ മോൺസനുമായി പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരം പോലീസിനെ കുരുക്കിലാക്കിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം പോലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തെ തുടർന്നാണ് മോൺസനുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഇന്റലിജൻസ് അന്വേഷണത്തിന് ഡി.ജി.പി. നിർദേശം നൽകിയത്. ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇവർക്കെതിരേ എന്ത് നടപടി സ്വീകരിക്കണമെന്നതിലും തീരുമാനമെടുക്കും.
മോൺസൻ മാവുങ്കൽ തനിക്കെതിരേയുള്ള കേസിന്റെ വിവരങ്ങളറിയാൻ ഉന്നത ഉദ്യോഗസ്ഥരെ പലതവണ ബന്ധപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മോൺസനെതിരായ കേസുകളുടെ വിവരങ്ങളും മറ്റും പോലീസുകാർ തന്നെ ഇയാൾക്ക് ചോർത്തി നൽകുകയായിരുന്നു. ക്രൈംബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരെ പോലും മോൺസൻ ഇതിനായി ബന്ധപ്പെട്ടു. തനിക്കെതിരേ പരാതികൾ ഉയർന്നു തുടങ്ങിയത് മുതലാണ് ഇയാൾ നിരന്തരം പോലീസുകാരിൽനിന്ന് വിവരങ്ങൾ ചോർത്തിയിരുന്നത്. കേസിന്റെ നീക്കങ്ങൾ മണത്തറിഞ്ഞ് നാല് മുൻകൂർ ജാമ്യഹർജികളും കോടതിയിൽ നൽകി.
Discussion about this post