തിരുവനന്തപുരം : കല്ലമ്പലത്ത് 22 വയസ്സുകാരിക്ക് നേരെ പീഡനശ്രമം. കല്ലമ്പലം മുത്താനയിൽ ശനിയാഴ്ച രാവിലെയാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്. ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് ഉപ്രദവിക്കുകയായിരുന്നു.
കുളിക്കാനും തുണി അലക്കാനുമായി തൊട്ടടുത്തെ കുളമുള്ള ബന്ധു വീട്ടിൽ യുവതി ദിവസവും പോകാറുണ്ട്. ബന്ധു വീട്ടിലുള്ളവർ ജോലിക്ക് പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാൾ എത്തി മടങ്ങി. കുറച്ചു സമയത്തിന് ശേഷം നാലുപേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കയ്യും കാലും കെട്ടിയ ശേഷം വായിൽ ഷാൾ തിരുകിക്കയറ്റി യുവതിയെ അക്രമികൾ ഉപ്രദവിച്ചു.
കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകുന്നത് കണ്ട് അമ്മ അന്വേഷിച്ചെത്തിയതാണ് 22കാരിക്ക് രക്ഷയായത്. ഇതോടെയാണ് പീഡനശ്രമം പുറംലോകമറിയുന്നത്. പരിക്കേറ്റ യുവതി ഏറെ രക്‌തം വാര്‍ന്നുപോയ നിലയിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം വിദഗ്‌ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തു കറങ്ങിനടന്ന നാലുപേരെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.
Discussion about this post