കൊൽക്കത്ത: ദുർഗാ പൂജ ആഘോഷവുമായി ബന്ധപ്പെട്ട് ബംഗാളിലെ നഗരങ്ങളും ഗ്രാമങ്ങളും ഭക്തി സാന്ദ്രമാണ്. നഗരവീഥികളിലെങ്ങും ബൊമ്മക്കൊലുവും ദേവീ വിഗ്രഹങ്ങളും നിറഞ്ഞു നിൽക്കുകയാണ്. നവരാത്രി ആഘോഷത്തിന് കൊൽക്കത്തയിലെ ജനങ്ങൾക്ക് അവരുടെ തനതായ ചില പാരമ്പര്യ രീതികളുണ്ട്. എന്നാൽ പുതുമയുള്ള ചില ആഘോഷങ്ങളിലൂടെയും നവരാത്രിയെ കൊൽക്കത്ത വ്യത്യസ്തമാക്കാറുണ്ട്.
ഈ വർഷം, ബാഗുയാത്തിയിലെ ബന്ധു മഹൽ ക്ലബിൽ അണിയിച്ചൊരുക്കിയ രണ്ട് ദുർഗാ വിഗ്രഹങ്ങളാണ് ആഘോഷങ്ങളിൽ വേറിട്ട് നിൽക്കുന്നത്. സ്വർണ്ണക്കണ്ണുകളോടുള്ള ദേവീ വിഗ്രഹമാണ് ഇതിൽ ഒന്ന്. സ്വർണ്ണക്കസവുള്ള പട്ടുപുടവയണിഞ്ഞ ദേവിയാണ് മറ്റൊരു ശ്രദ്ധാ കേന്ദ്രം. പത്ത് ലക്ഷം രൂപ ചിലവിലാണ് രണ്ട് വിഗ്രഹങ്ങളും നിർമ്മിച്ചിരിക്കുന്നത്.
എല്ലാ വർഷവും ബന്ധു മഹൽ ക്ലബിനുവേണ്ടി വിഗ്രഹങ്ങൾ നിർമ്മിച്ചിരുന്ന അരുൺ പാലിനോടുള്ള ആദര സുചകമായാണ് ഇത്തവണത്തെ ആഘോഷങ്ങൾ. കാളിഘട്ടിലെ വിഗ്രഹനിർമ്മാതാവായ അരുൺപാൽ കഴിഞ്ഞ വർഷമാണ് ലോകത്തോട് വിടപറഞ്ഞത്.
ആഘോഷങ്ങൾ അവസാനിച്ചാൽ വിവാഹത്തിനായി കാത്തിരിക്കുന്ന ഒരു പാവപ്പെട്ട പെൺകുട്ടിക്ക് സംഘാടക സമിതി സ്വർണ്ണ സാരി സമ്മാനിക്കാനാണ് സംഘാടകരുടെ തീരുമാനം. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ആഘോഷങ്ങൾ നടക്കുന്നതെന്നും സംഘടാക സമിതി അറിയിച്ചു. ഒക്ടോബർ ഏഴുമതുൽ പതിനഞ്ച് വരെയാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്.
Discussion about this post