കിൻഷാസ: വെള്ളിയാഴ്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മൊങ്കാല പ്രവിശ്യയിൽ ഉണ്ടായ ബോട്ടപകടത്തിൽ നൂറോളംപേർ മരിച്ചതായി സംശയം. 51 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 69 പേരെ കാണാതായി. 39 പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്.
പരമ്പരാഗതമായ, തടിയിൽ നിർമിച്ച ബോട്ടാണ് കോംഗോ നദിയിൽ അപകടത്തിൽപ്പെട്ടത്. എത്ര പേർ ബോട്ടിലുണ്ടായിരുന്നു എന്ന് വ്യക്തമല്ലെന്നും ബോട്ടിന്റെ ശേഷിയനുസരിച്ചുള്ള കണക്കാണ് പുറത്തു വിട്ടതെന്നും പ്രവിശ്യാ ഗവർണറുെട വക്താവ് നെസ്റ്റർ മാഗ്‌ബാദോ പറഞ്ഞു. കണക്കിലധികം ആളുകൾ കയറിയതും മോശം കാലാവസ്ഥയുമാവാം അപകടകാരണം എന്നാണു പ്രാഥമിക നിഗമനം. തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. കൂടുതലാളുകളെ രക്ഷിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അധികൃതർ അറിയിച്ചു.












