മാഡ്രിഡ്: ഭാര്യയോടൊപ്പം ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയതിന് ബയേണ്‍ മ്യൂണിച്ചിന്റെ ഫ്രഞ്ച് പ്രതിരോധ നിര താരം ലൂക്കാസ് ഹെര്‍ണാണ്ടസിന് തടവ് ശിക്ഷ . 2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് സ്പെയിനിലെ പ്രമുഖ ക്ളബായ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്ന ഹെര്‍ണാണ്ടസും കാമുകി അമേലിയ ലൊറേന്റയുമായി വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. തര്‍ക്കത്തിനൊടുവില്‍ കോടതിയെ സമീപിച്ച ഇരുവരേയും സ്പെയിനിലെ നിയമം അനുസരിച്ച് ആറു മാസത്തേക്ക് തമ്മില്‍ കാണുന്നതില്‍ നിന്ന് കോടതി വിലക്കി. ഇരുവരും തമ്മില്‍ 500 മീറ്റര്‍ ചുറ്റളവില്‍ ഒന്നിച്ചു വരാന്‍ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്.
എന്നാല്‍ കോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും പഴയ പിണക്കമെല്ലാം മറന്നു. തമ്മില്‍ കാണുന്നത് കോടതി വിലക്കിയിട്ടുണ്ടെന്ന വസ്തുത കാര്യമാക്കാതെ ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിനു ശേഷം അമേരിക്കയില്‍ ഹണിമൂണിന് പോയി തിരിച്ചു വന്ന ലൂക്കാസിനേയും അമേലിയയേയും കാത്ത് മാഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തില്‍ മാഡ്രിഡ് പൊലീസ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കോടതി വിധി ലംഘിച്ച് 500 മീറ്റര്‍ ചുറ്റളവില്‍ ഇരുവരും തമ്മില്‍ കണ്ടു എന്ന കുറ്റത്തിന് ഇരുവരേയും 2017 ജൂണ്‍ 13ന് അറസ്റ്റ് ചെയ്തു. എന്നാല്‍ വിധിയെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് കാണിച്ച് അമേലിയ കേസില്‍ നിന്ന് ഊരിപോയി. പക്ഷേ നേരത്തെയും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ളതിനാല്‍ ലൂക്കാസിനെതിരെ കേസ് രജിസ്റ്രര്‍ ചെയ്തു.
അതിനു ശേഷം ജര്‍മ്മന്‍ ക്ളബായ ബയേണ്‍ മ്യൂണിച്ചിലേക്ക് ലൂക്കാസ് ഹെര്‍ണാണ്ടസ് ട്രാന്‍സ്ഫര്‍ വാങ്ങുകയും ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. 2019ല്‍ ലൂക്കാസും അമേലിയയും ബന്ധം വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ അപ്പോഴും സ്പെയിനിലെ കോടതിയില്‍ പഴയ കേസ് നടക്കുന്നുണ്ടായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ലുക്കാസു കുറ്റക്കാരനാണെന്ന് മാഡ്രിഡ് കോടതി കണ്ടെത്തുകയും ഫുടബോൾ താരത്തിനോട് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അറിയിക്കുകയും ചെയ്തു. ഈ മാസം 19ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഏത് ജയിലില്‍ കിടക്കാനാണ് താത്പര്യപ്പെടുന്നതെന്നും അറിയിക്കാന്‍ കോടതി ഹെര്‍ണാണ്ടസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞയാഴ്ചയാണ് ഫ്രാന്‍സിനോടൊപ്പം ലൂക്കാസ് യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ലൂക്കാസിന്റെ സഹോഹരന്‍ തിയോ ഹെര്‍ണാണ്ടസും ഫ്രാന്‍സ് ടീമിലെ പ്രതിരോധ നിര താരമാണ്. ഇറ്റാലിയന്‍ ക്ളബായ എ സി മിലാന് വേണ്ടിയാണ് തിയോ കളിക്കുന്നത്.
Discussion about this post