ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സർദാർ പട്ടേലിനെ അവഹേളിച്ചതായി ബിജെപി ആരോപിച്ചു. സംഭവത്തിൽ സോണിയ ഗാന്ധി വിശദീകരണം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഞായറാഴ്‌ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കശ്‌മീരില്‍ നിന്നുള്ള ഒരു നേതാവ് സര്‍ദാര്‍ വല്ലഭായി പട്ടേലിനെ അപമാനിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്.
പ്രവര്‍ത്തക സമിതി യോഗത്തില്‍ താരിഖ് ഹമീദ് കരാ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമാകുന്നത്. ജമ്മുവിനെ ഇന്ത്യയുടെ ഭാഗമാക്കേണ്ടെന്ന കാര്യത്തില്‍ മുഹമ്മദലി ജിന്നയ്‌ക്കൊപ്പമായിരുന്നു സര്‍ദാര്‍ പട്ടേലെന്നും ജവാഹര്‍ലാല്‍ നെഹ്‌റുവാണ് മറിച്ചുള്ള നിലപാട് സ്വീകരിച്ചതെന്നുമാണ് കരാ പറഞ്ഞത്. നെഹ്‌റു-ഗാന്ധി കുടുംബത്തോടുള്ള വ്യക്‌തിപൂജാ സമീപനമാണ് കരായുടെ വാക്കുകളിലുള്ളതെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു.
രാജ്യത്തിന് വേണ്ടി എല്ലാം നെഹ്രു കുടുംബമാണ് ചെയ്‌തതെന്നും മറ്റാരും ഒന്നും ചെയ്‌തില്ലെന്നും വരുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തെറ്റായ പരാമര്‍ശം നടത്തിയ കരായെ താക്കീത് ചെയ്‌തോയെന്നും പ്രവര്‍ത്തക സമിതിയില്‍നിന്നു പുറത്താക്കുമോ എന്നും സോണിയ പറയണമെന്ന് സംബിത് പത്ര ആവശ്യപ്പെട്ടു. അതേസമയം തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നാണ് താരിഖ് ഹമീദ് കരാ വിശദീകരിക്കുന്നത്.
Discussion about this post