ദുബായ്: ഇംഗ്ലണ്ടിന് പിന്നാലെ ഓസ്ട്രേലിയയെയും പരാജയപ്പെടുത്തി ട്വെന്റി 20 ലോകകപ്പിനുള്ള ഒരുക്കം ഗംഭീരമാക്കി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ 9 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 പന്ത് ബാക്കി നിൽക്കെ മറികടന്നു.
41 പന്തില്‍ 60 റണ്‍സടിച്ച രോഹിത് ശര്‍മയാണ് ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. 27 പന്തില്‍ 38 റണ്‍സുമായി സൂര്യകുമാര്‍ യാദവും എട്ട് പന്തില്‍ 14 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെയും മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 48 പന്തില്‍ 57 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. മാക്സ്‌വെല്‍(28 പന്തില്‍ 37), സ്റ്റോയ്നിസ്(25 പന്തില്‍ 41) എന്നിവർ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഇന്ത്യക്കായി അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 152-5, ഇന്ത്യ 17.5 ഓവറില്‍ 153-1
ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പ് ടോപ് ഗിയറിലായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
Discussion about this post