മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ആര്യൻ ഖാൻ ജയിലിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ആര്യന്റെ ജാമ്യഹർജി അടിയന്തര പ്രാധാന്യത്തോടെ വീഡിയോ കോൺഫറൻസ് വഴി കേൾക്കാൻ കോടതി വിസമ്മതിച്ചു.
കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ആര്യന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചത്. ആർതർ റോഡ് ജയിലിലാണ് ആര്യൻഖാൻ റിമാൻറിൽ കഴിയുന്നത്.
ജയിലിൽ കഴിയുന്ന ആര്യൻ ഖാനെ ഇന്ന് രാവിലെ പിതാവും നടനുമായ ഷാരൂഖ് ഖാൻ സന്ദർശിച്ചിരുന്നു. ജാമ്യം ലഭിക്കാത്തതിനാൽ ആര്യൻഖാൻ വളരെ നിരാശയിലാണെന്നും ജയിലിൽ ആരുമായും ആര്യൻഖാൻ സംസാരിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ആര്യൻ ലഹരി മരുന്ന് ഇടപാട് നടത്തിയതിന് വാട്സാപ്പ് ചാറ്റുകൾ കോടതി തെളിവായി പരിഗണിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ കോർഡീലിയ ക്രൂസ് എന്ന കപ്പലിൽ ലഹരി മരുന്ന് പാർട്ടി നടത്തിയ കേസിലാണ് എൻസിബി ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് നൈജീരിയൻ പൗരന്മാർ ഉൾപ്പെടെ 20 പേർ അറസ്റ്റിലായിരുന്നു.
Discussion about this post