വാഷിംഗ്‌ടണ്‍ : തായ്‌വാനില്‍ തുടര്‍ച്ചയായി ചൈന കടന്നു കയറുകയും, വിമാനങ്ങളെ അയച്ച് പ്രകോപനമുണ്ടാക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ യുദ്ധമുഖത്ത് ശത്രുവിന്റെ താവളങ്ങളില്‍ കനത്ത ബോംബാക്രമണം നടത്താന്‍ കെല്‍പ്പുള്ള ഭീമന്‍ ഹെവിഡ്യൂട്ടി ബോംബര്‍മാരെ വീണ്ടും ഏഷ്യയിലേക്ക് അയച്ച് അമേരിക്ക. ഇതിനൊപ്പം അമേരിക്കയുടെ സഖ്യകക്ഷിയായ ബ്രിട്ടന്റെ വിമാന വാഹിനിക്കപ്പലും വന്‍ സൈനിക വ്യൂഹവും അറബിക്കടലില്‍ പ്രവേശിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് എഫ് 35 ബി വിമാനങ്ങളും ഇതിനൊപ്പമുണ്ട്.
Namaste 🙏 India 🇮🇳!
The UK's 🇬🇧 Carrier Strike Group, led by @HMSQNLZ 🚢 is here! #CSG21 pic.twitter.com/rcckass4Dj
— UK in India🇬🇧🇮🇳 (@UKinIndia) October 21, 2021
ഇന്ത്യയുമായി ചേര്‍ന്ന് നാവിക അഭ്യാസങ്ങള്‍ക്കാണ് ബ്രിട്ടീഷ് കപ്പല്‍ വ്യൂഹമെത്തിയിരിക്കുന്നത്. എന്നാല്‍ ഫലത്തില്‍ ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നതില്‍ സംശയം വേണ്ട. മുംബയ് തീരത്തിനടുത്തായി എച്ച്‌എംഎസ് ക്യൂന്‍ എലിസബത്തില്‍ ലംബമായി ഇറങ്ങിയ എഫ് 35 ബി വിമാനങ്ങളുടെ വീഡിയോ ഇതിനകം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. നമസ്‌തേ ഇന്ത്യ എന്ന പേരില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്ത വീഡിയോയിലാണ് ഈ കാഴ്ചയുള്ളത്. അമേരിക്കയുടെ മറൈന്‍ കോര്‍പ്സ്, യുകെ റോയല്‍ നേവി, ഇറ്റാലിയന്‍ എയര്‍ഫോഴ്സ് എന്നിവയുടെ കൈവശമാണ് ഈ അത്യാധുനിക വിമാനമുള്ളത്.
ഇന്ത്യ ബ്രിട്ടന്‍ നാവിക അഭ്യാസത്തേക്കാള്‍ ഇപ്പോള്‍ ശ്രദ്ധ കൈവന്നിരിക്കുന്നത് ഡീഗോ ഗാര്‍സിയയിലെത്തുന്ന യുഎസ് ബോംബര്‍ വിമാനങ്ങളായ ബോയിംഗ് ബി 1 ബോംബറിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബോംബറുകളാണ് ഇവ. 1986 ല്‍ പ്രവര്‍ത്തന ക്ഷമമായ ബോംബറുകള്‍ യുദ്ധമേഖലയില്‍ ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ഉതകുന്നതാണ്. ഓപ്പറേഷന്‍ ഇറാഖ് ഫ്രീഡത്തിലുള്‍പ്പടെ കരുത്ത് കാട്ടിയ ബോംബറുകള്‍ വീണ്ടും ഏഷ്യയിലേക്ക് പറന്നെത്തിയത് ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കാനാണ്. വലിപ്പത്തില്‍ ഭീമനെങ്കിലും മണിക്കൂറില്‍ 1,448 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. 216,363 കിലോഗ്രാം വരെ ഭാരം വഹിക്കുവാനും സാധിക്കും. 2006 ന് ശേഷം ആദ്യമായാണ് ഈ വിമാനം ഡീഗോ ഗാര്‍സിയയില്‍ ഇറങ്ങുന്നത്.
ചൈനയ്ക്ക് മുന്നറിയിപ്പുമായി അത്യാധുനിക വിമാനങ്ങളെ വിന്യസിച്ചതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് നല്‍കിയ മുന്നറിയിപ്പും ചര്‍ച്ചയാവുന്നുണ്ട്. തായ്‌വാനെ ആക്രമിച്ചാല്‍ തങ്ങള്‍ പ്രതിരോധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് . ചൈന തായ്‌വാനെ ആക്രമിക്കുകയാണെങ്കില്‍ യുഎസ് സംരക്ഷിക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് അത് ചെയ്യാന്‍ ഞങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്ന വാചകത്തിലൂടെ നയം അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. ലോക ചരിത്രത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ് തങ്ങളുടേതെന്ന് ചൈനയ്ക്കും റഷ്യയ്ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തായ്‌വാനും ചൈനയും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. 2025 ഓടെ തായ്‌വാന്‍ പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകളാണ് ചൈന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post