പത്തനംതിട്ട: മേക്കൊഴൂരില്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.
ഓട്ടോ ഡ്രൈവര്‍ ഉതിമൂട് മാമ്പാറവീട്ടിൽ ഷൈജു കമലാസനന്‍ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടില്‍ വീട്ടില്‍ രാജേഷ്(40), കുമ്പഴതറയില്‍ വീട്ടില്‍ ജയന്‍(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലോറിക്കടിയില്‍പ്പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരില്‍നിന്ന് തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തില്‍ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണംവിട്ടു. തുടര്‍ന്ന് ഒാട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ലോറിക്കും സമീപത്തെ മതിലിനും ഇടയില്‍ ഓട്ടോറിക്ഷ അമര്‍ന്നുപോയി. മുകളിലേക്ക് തടിയും വീണു
പത്തനംതിട്ടയില്‍ നിന്ന് രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്തി നിര്‍ത്തി അഗ്നിരക്ഷാസേനയുടെ കട്ടര്‍ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്. പിന്‍സീറ്റിലിരുന്ന രാജേഷിനെയും ജയനെയുമാണ് ആദ്യം രക്ഷിച്ചത്. തടിക്കടിയില്‍പ്പെട്ട് ഞെരിഞ്ഞു പോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്.
Discussion about this post