പൂനെ: കേരളത്തിലെ പ്രകൃതി ചൂഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലുമായി ചർച്ച നടത്തി. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിയമങ്ങൾ നടപ്പാക്കാൻ കേരളത്തിൽ ജനകീയ മുന്നേറ്റങ്ങൾ അനിവാര്യമാണെന്ന് ഡോക്ടർ മാധവ് ഗാഡ്ഗിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പൂനെയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
ഈ സ്ഥിതി തുടർന്നാൽ ഭാവിയിൽ കൂടുതൽ ദുരിതങ്ങൾ ഉണ്ടാകും. കഴിഞ്ഞകാല ദുരന്തങ്ങളിൽ നിന്ന് ഇനിയും പാഠം പഠിച്ചില്ലെങ്കിൽ അതിന് കനത്ത വില നൽകേണ്ടിവരും. പ്രകൃതി സംരക്ഷണത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ആവശ്യമായ ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഗാഡ്ഗിൽ പറഞ്ഞു.
ജനങ്ങൾ ഇത്തരംകാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ പോലും ജനങ്ങൾ ഭയപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റമുണ്ടാകണം. നിലവിലെ ത്രിതല പഞ്ചായത്ത് നിയമങ്ങളുടെ ബലത്തിൽ ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തങ്ങൾക്കുശേഷം ഏറെക്കാലം കഴിഞ്ഞിട്ടും അതിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്ലാച്ചിമടയിൽ കോള ഫാക്ടറിക്കെതിരെ ജനകീയ മുന്നേറ്റം ഉണ്ടായതിനെത്തുടർന്ന് ഫാക്ടറിപൂട്ടാനും ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. നിയമസഭയും ഇത് അംഗീകരിച്ചു. ഫാക്ടറി പൂട്ടിയെങ്കിലും ദുരിതത്തിന് ഇരയായവർക്ക് ഇതുവരെയും നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജനങ്ങളിൽ ഇതേക്കുറിച്ചുള്ള അവബോധം ഉണ്ടാകണമെന്നും ഡോക്ടർ ഗാഡ്ഗിൽ പറഞ്ഞു.
കേരളനാടിന്റെ വിരിമാറ് വെട്ടിപ്പിളർന്ന് ചുടുചോര ഊറ്റികുടിച്ചും ശ്വാസം മുട്ടിച്ചും പ്രകൃതിധ്വംസനം തുടരുന്നിടത്തോളംകാലം ദുരന്തങ്ങളും വിനാശങ്ങളും തുടർക്കഥയാവുമെന്ന തിരിച്ചറിവ് എന്നാണ് ഭരണ കർത്താക്കൾക്ക് ഉണ്ടാവുകയെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.
പ്രകൃതിയെ സംരക്ഷിയ്ക്കാൻ പുതിയതായി നിയമങ്ങൾ ഒന്നും ഉണ്ടാക്കേണ്ടതില്ല. ഉള്ള നിയമങ്ങൾ നടപ്പിലാക്കിയാൽമതി. നിയമത്തെക്കുറിച്ചു ജനങ്ങൾക്കുള്ള അജ്ഞതയാണ് ഭരണാധികാരികളുടെ രക്ഷ.
പാരിസ്ഥിതിക ദുർബല പ്രദേശം ഖനനത്തിനും കൊള്ളയ്ക്കും വിട്ടുകൊടുക്കുന്ന സർക്കാർ വരും തലമുറയോട് മഹാപാപമാണ് ചെയ്യുന്നത്. ഈ തലമുറ എല്ലാം അനുഭവിക്കേണ്ടി വരും. തുടർന്ന് അനുഭവിക്കാൻ വരും തലമുറ ഉണ്ടാവണമെന്നില്ല.
പ്രകൃതിയോട് യുദ്ധം ചെയ്തും കൊള്ള ചെയ്തും ഈ രീതി എത്ര നാൾ തുടരാനാവുമെന്നും കുമ്മനം ചോദിച്ചു.
ദുരന്തമുഖത്ത് നിൽക്കുന്ന കേരളത്തിലെ ജനങ്ങളെ സമാശ്വസിപ്പിക്കാനും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകാനും കേരളത്തിലേക്ക് മാധവ് ഗാഡ്ഗിലിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
Discussion about this post