ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന് വിമര്‍ശനവുമായി സുപ്രീംകോടതി. കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജലനിരപ്പ് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുകയാണെങ്കില്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റി.
നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്നത് സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷനോടും സുപ്രീംകോടതി നിലപാട് തേടി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നാണ് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേരളവുമായും മേല്‍നോട്ട സമിതിയുമായും ആലോചിക്കാമെന്ന് തമിഴ്‌നാട് അറിയിച്ചു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഡാം പൊട്ടുമെന്ന് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post