മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്നത് വ്യാജപ്രചാരണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ രംഗത്ത്.
”മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ ഡാം പൊളിയാതെ ഇരിക്കുമോ ? മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷിതത്വത്തേക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നു എന്ന് പിണറായി വിജയൻ പറയുമ്പോൾ, ആവശ്യമുള്ള ഭീതി എന്താണ്, അനാവശ്യ ഭീതി എന്താണെന്ന കാര്യം കൂടി മുഖ്യമന്ത്രി പറയണം. കാലാവസ്ഥ വ്യതിയാനം മൂലം കാലം തെറ്റി വരുന്ന അതിതീവ്രമഴയും, മേഘ സ്ഫോടനങ്ങൾ പോലെ കേട്ടുകേൾവിയില്ലാത്ത ദുരന്തങ്ങളുമാണ് കേരളം നേരിടുന്നത്. അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അതേസമയം എം എം മണി എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചില ആളുകള്‍കൂടി ഉണ്ടാക്കിയ ഒരു അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. പ്രത്യേകമായ എന്തെങ്കിലും പ്രശ്നം ഈ അടുത്തകാലത്ത് സംഭവിച്ചതിന്റെ ഭാഗമായിട്ടല്ല. സോഷ്യല്‍ മീഡിയ പലകാര്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നത് കൊണ്ട് അതിലൂടെ തെറ്റായ പ്രചരണം അഴിച്ചുവിടുകയാണ്. നാട്ടില്‍ ഭീതി പരത്താനുള്ള ശ്രമമാണിത്. ഇത് നിയമപരമായി നേരിടുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഏതെങ്കിലും വസ്തുതയുടെ അടിസ്ഥാനത്തിലല്ല ഈ പ്രചരണങ്ങള്‍ വന്നിട്ടുള്ളത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെതന്നെ ഒരു നിലപാട് എടുത്തിട്ടുണ്ട്. ആ നിലപാടിനോട് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ യോജിക്കുന്നില്ല എന്നതാണ് വസ്തുത. പുതിയ ഡാം അവിടെ വരണമെന്നുള്ള നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുകയാണ്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്. അത് തുടര്‍ന്നും സര്‍ക്കാര്‍ ചെയ്യും.
ഇപ്പോള്‍ ഉടനെ മുല്ലപ്പെരിയാര്‍ ഡാമിന് അപകടം വരാന്‍ പോകുകയാണ് എന്ന ചിത്രം നല്‍കുന്നത് ശരിയല്ല. അത്തരത്തിലുള്ള ഒരാപത്തും അവിടെ നിലനില്‍ക്കുന്നില്ല. തമിഴ്നാട് എല്ലാ പ്രശ്നങ്ങളിലും നമ്മുടെ ആവശ്യങ്ങളുമായി സഹകരിച്ച് പോകുന്നൊരു സംസ്ഥാനമാണ്. അവരുമായി നമുക്ക് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള എല്ലാ സാഹചര്യവുമുണ്ട്. വ്യത്യസ്ത നിലപാടുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണ്. അനാവശ്യമായ ഭീതിപരത്തി ഇത്തരമൊരു പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്ന കൂട്ടരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറയുന്നു.
സന്ദീപ് വാര്യടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ ഡാം പൊളിയാതെ ഇരിക്കുമോ ? മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷിതത്വത്തേക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നു എന്ന് പിണറായി വിജയൻ പറയുമ്പോൾ, ആവശ്യമുള്ള ഭീതി എന്താണ്, അനാവശ്യ ഭീതി എന്താണെന്ന കാര്യം കൂടി മുഖ്യമന്ത്രി പറയണം.
കാലാവസ്ഥ വ്യതിയാനം മൂലം കാലം തെറ്റി വരുന്ന അതിതീവ്രമഴയും, മേഘ സ്ഫോടനങ്ങൾ പോലെ കേട്ടുകേൾവിയില്ലാത്ത ദുരന്തങ്ങളുമാണ് കേരളം നേരിടുന്നത്. മാറി മാറി ഭരിച്ച ഇടതു വലതു സർക്കാരുകൾ പരിസ്ഥിതിയെ ക്വാറി മാഫിയകൾക്ക് തീറെഴുതി പശ്ചിമഘട്ടത്തെ ഒന്നാകെ ദുർബലപ്പെടുത്തിയതിൻ്റെ ഫലമാണ്, ഓരോ മഴക്കാലത്തും ഉണ്ടാകുന്ന ഉരുളുപൊട്ടലുകളും, തോത് വർദ്ധിച്ചു വരുന്ന ഭൂമി കുലുക്കങ്ങളും.
ഓരോ മഴക്കാലത്തും ജലനിരപ്പ് ഉയരുമ്പോൾ, പണിതിട്ട് ഒന്നേകാൽ നൂറ്റാണ്ടായ മുല്ലപ്പെരിയാർ അണക്കെട്ട് മദ്ധ്യകേരളത്തിലെ ജനതയ്ക്ക് ഒരു ഭീതിയായി മാറുന്നത് ഈ സാഹചര്യത്തിലാണ്.
അതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാട്ടുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നത് ഫാഷിസമാണ്. ഇത് ചൈനയോ, ക്യൂബയോ താലിബാൻ്റെ അഫ്ഗാനിസ്ഥാനോ ഒന്നുമല്ല. കേസെടുക്കും, മൂക്ക് ചെത്തുമെന്നൊക്കെയുള്ള ഭീഷണീ കൈയ്യിൽ വച്ചാൽ മതി.
കുറഞ്ഞ പക്ഷം ഈ വിഷയത്തിൽ, ഇടതു മുന്നണിയുടേയോ, മുഖ്യമന്ത്രി ആയിരുന്നപ്പോൾ വി എസ് അച്ചുതാനന്ദൻ്റെയും, അന്നത്തെ വകുപ്പു മന്ത്രി എൻ. കെ പ്രേമചന്ദ്രൻ്റെയും നിലപാടുകളും, അവർ സുപ്രീംകോടതിയിൽ വരെ ചെന്ന് എടുത്ത നിലപാടുകളും പിണറായി വിജയൻ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
അതല്ല, കേരളത്തെ നെടുകെ പിളർന്ന് കേരളമേ ഇല്ലാതാക്കി കേരള സംസ്ഥാനത്തിൻ്റെ അവസാന മുഖ്യമന്ത്രി എന്ന റിക്കാർഡ് സ്വന്തമാക്കാനാണ് ശ്രമമെങ്കിൽ ഭീഷണി തുടരാം.
ഈ വിഷയത്തിൽ ഇതു വരെ പറഞ്ഞതിലും കൂടുതലായി തുടർന്നും വസ്തുതകൾ പറയാനാണ് തീരുമാനം. അതിനു കേസ് എടുക്കണമെന്ന് തോന്നുന്നുവെങ്കിൽ, ആദ്യത്തെ കേസ് എൻ്റെ നേരെ തന്നെയാകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.
#waterbomb #Mullaperiyar #SaveKerala #decommissionmullaperiyardam
Discussion about this post