തിരുവനന്തപുരം: അനുപമ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ട് നിയമസഭയില്‍ സര്‍ക്കാരിനെതിരെ രമ ആഞ്ഞടിച്ചു.
അനുപമ സംഭവത്തെ കേരളം കണ്ട ഏറ്റവും ഹീനകരമായ ദുരഭിമാന കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച രമ ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്നും പറഞ്ഞു. ‘അനുപമയുടെ അച്ഛന്റെ സ്വാധീനത്തിന് മുമ്പിൽ പേരൂര്‍ക്കട പൊലീസ് നട്ടെല്ലുവളച്ച് നിന്നു. നിയമപരമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ കാണിച്ചു. ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയായിരുന്നു. ആറുമാസം കേസെടുക്കാത്തവരാണ് ഇപ്പോള്‍ അമ്മയ്ക്കൊപ്പം എന്ന് പറയുന്നത്. ശിശുക്ഷേമസമിതി പിരിച്ചുവിടണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം’- രമ നിയമസഭയില്‍ ആവശ്യപ്പെട്ടു.
സംസാരിച്ചുകൊണ്ട് നില്‍ക്കെ ഒരു മിനിറ്റ് സംസാരിച്ചത് മതിയെന്ന് പറഞ്ഞ് രമയുടെ മൈക്ക് സ്പീക്കര്‍ ഓഫുചെയ്തത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. ഇതില്‍ പ്രതിഷേധിച്ച് പ്രതിക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്തു.
നിയമപരമായുള്ള നടപടി ക്രമങ്ങള്‍ പാലിച്ചാണ് ശിശുക്ഷേമ സമിതി ദത്ത് നല്‍കിയതെന്നായിരുന്നു രമയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചത്. ദത്ത് നല്‍കിയ കുട്ടി അനുപമയുടെ കുട്ടിയാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും വളര്‍ത്താന്‍ തയ്യാറെങ്കില്‍ കുട്ടി അമ്മയ്‌ക്കൊപ്പമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ഇതാേടെ മന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ശിശുക്ഷേമ സമിതിയെ വെള്ളപൂശി അവരെ കുറ്റകൃത്യത്തില്‍ നിന്ന് മോചിപ്പിക്കാനാണ് മന്ത്രിയുടെ ശ്രമമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കുറ്റപ്പെടുത്തല്‍.
Discussion about this post