കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിലവിൽ ജലനിരപ്പ് 138.05 അടിയായി. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് സ്പില്‍വെ ഷട്ടറുകള്‍ തുറക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ന് മുല്ലപ്പെരിയാറിലെത്തും. സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഡാം തുറക്കുന്നതിന് മുന്നോടിയായി മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ ഇന്ന് രാവിലെ ആരംഭിച്ചു. നേരത്തെ തന്നെ ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നുണ്ട്. സെക്കന്റില്‍ 3800 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ജലനിരപ്പ് 138 അടി എത്തിയപ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കി. ഡാമിലെ നിലവിലെ അപ്പര്‍ റൂള്‍ കര്‍വ് എന്നത് 137.75 അടിയാണ്. അത് ഇന്നലെ വൈകിട്ടോടെ പിന്നിട്ടു. ഒക്ടോബര്‍ 30 വരെ സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ അളവാണ് 137.75 അടി.
അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാൻ മുന്നൊരുക്കങ്ങൾ പൂർത്തിയായെന്നും സർക്കാർ സജ്‍ജമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് അറിയിക്കണമെന്നു കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാറിൽ നിന്നു വെള്ളം തുറന്നു വിട്ടാൽ പെരിയാർ നദിയിലൂടെ ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക. വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, മാമല അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി അണക്കെട്ടിലെത്തും.












